കാർഗിൽ യുദ്ധത്തിനിടയിലെ ചിത്രം | Mathrubhumi archives
കാര്‍ഗില്‍ യുദ്ധവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച സുപ്രധാന നാഴികക്കല്ലായിരുന്നു ടൈഗര്‍ ഹില്‍സ് കീഴടക്കല്‍. മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തിനൊടുവിലാണ് പാകിസ്താനെ തുരത്തി സൈന്യം ത്രിവര്‍ണ പതാക ഉയര്‍ത്തി വിജയം ഉറപ്പിച്ചത്. ഈ പേരാട്ടത്തിൽ രാജ്യത്തിന്റെ പരമാധികാരത്തിനായി ജീവന്‍ ബലി നല്‍കിയത് 527 ധീരസൈനികരാണ്. ആ സൈനികരുടെ പോരാട്ടവീര്യമില്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നായേനെ. THEIRStory ഇത്തവണ ചർച്ച ചെയ്യുന്നത് ആ മുന്നേറ്റത്തിനു പിന്നിലെ സൈനിക സാഹസത്തെ കുറിച്ചാണ്
ഇന്ത്യയുടെ യശസുയര്‍ത്തിയ 1999- ലെ കാര്‍ഗില്‍ യുദ്ധ വിജയം. ഇന്ത്യന്‍ ഭൂവിഭാഗത്തിലേക്ക് കടന്നുകയറിയ പാക് നുഴഞ്ഞുകയറ്റക്കാരും പാക് സൈനികരും 5307 മീറ്റര്‍ ഉയരത്തിലുള്ള ടൈഗര്‍ ഹില്ലില്‍ തമ്പടിച്ചു. ടൈഗര്‍ ഹില്ലിലിരുന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാനും നേരിടാനും ശത്രുക്കള്‍ക്ക് കഴിഞ്ഞിരുന്നു. അതിനാല്‍ ടൈഗര്‍ ഹില്‍ കീഴടക്കുക എന്നതായിരുന്നു കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ജീവന്‍ പണയംവച്ചും ടൈഗര്‍ഹില്‍സ് കീഴടക്കാനുള്ള ധൈര്യം ഇന്ത്യന്‍ സൈനികര്‍ പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ കാര്‍ഗില്‍ യുദ്ധത്തിന്റെ അവസാനം മറ്റൊന്നാകുമായിരുന്നു. നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് പാക് സൈന്യത്തിന്റെയും നുഴഞ്ഞുകയറ്റക്കാരുടെയും ആക്രമണത്തില്‍ വീരമൃത്യു വരിക്കേണ്ടി വരുമായിരുന്നു.
ടൈഗര്‍ ഹില്‍സ് കീഴടക്കാന്‍ ജീവന്‍ പണയംവച്ച് ജവാന്മാര്‍
ടൈഗര്‍ ഹില്‍സ് കീഴടക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ഇന്ത്യന്‍ സൈന്യത്തിന്റെ 8 മൗണ്ടന്‍ ഡിവിഷന്‍, 18 ഗ്രനേഡിയേഴ്സ് തുടങ്ങിയ വിഭാഗങ്ങളായിരുന്നു. വിശദമായ പദ്ധതി തയ്യാറാക്കി ഇന്ത്യന്‍ സൈന്യം ടൈഗര്‍ ഹില്‍സ് കീഴടക്കാനിറങ്ങി. ശത്രുവിന്റെ ശ്രദ്ധ തെറ്റിക്കുന്നതിനായി തെക്കുനിന്നും വടക്കുനിന്നും ടൈഗര്‍ ഹില്‍ ലക്ഷ്യമാക്കി സൈന്യം ആക്രമണം നടത്തി. ഇതേസമയം മറ്റൊരു വിഭാഗം ടൈഗര്‍ ഹില്ലിലേക്ക് പ്രവേശിക്കുന്ന വഴിയിലൂടെ കൂടുതല്‍ പാക് സൈനികര്‍ എത്തുന്നത് തടയാന്‍ ശക്തമായ ആക്രമണം നടത്തിക്കൊണ്ടിരുന്നു.

ഇതിനിടെയാണ് സുബൈദാര്‍ മേജര്‍ യോഗേന്ദ്ര സിങ് യാദവ് അടക്കമുള്ളവര്‍ കുത്തനെയുള്ള ടൈഗര്‍ ഹില്‍സ് കയറിത്തുടങ്ങുന്നത്. പകുതി ദൂരം കയറിയപ്പോഴേക്കും അദ്ദേഹം ശത്രുക്കളുടെ കണ്ണില്‍പ്പെട്ടു. ഇതോടെ ബങ്കറുകളില്‍നിന്ന് അദ്ദേഹത്തിനുനേരെ മെഷീന്‍ ഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പും റോക്കറ്റ് ആക്രമണവും തുടങ്ങി. ശരീരത്തില്‍ മൂന്ന് വെടിയുണ്ട ഏറ്റുവെങ്കിലും അദ്ദേഹം പിന്മാറിയില്ല. ടൈഗര്‍ ഹില്‍സിന് മുകളിലെത്തി അദ്ദേഹം പാക് ബങ്കറിനുള്ളിലേക്ക് അപ്രതീക്ഷിതമായി വെടിവെപ്പ് നടത്തി നാല് പാക് സൈനികരെയാണ് വധിച്ചത്.
അദ്ദേഹത്തിന്റെ നീക്കം മറ്റ് ഇന്ത്യന്‍ സൈനികര്‍ക്ക് പാക് ബങ്കറുകള്‍ തകര്‍ക്കാന്‍ അനുകൂല സാഹചര്യമൊരുക്കി. നാല് പാക് സൈനികരെ വധിച്ചശേഷം രണ്ടാമത്തെ പാക് ബങ്കറിനു നേരെയും വെടിവെപ്പ് നടത്തിയ അദ്ദേഹത്തിന് ഏഴ് പാക് സൈനികരെ വധിക്കാന്‍ കഴിഞ്ഞു. ഈ സമയം അഞ്ച് വെടിയുണ്ടയേറ്റ പരിക്കുകളായിരുന്നു യോഗേന്ദ്ര സിങ്ങിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തെ രാജ്യം പിന്നീട് പരമവീര ചക്രം നല്‍കി ആദരിച്ചു. ടൈഗര്‍ ഹില്‍ കീഴടക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഹവില്‍ദാര്‍ മദന്‍ലാലിനെ മരണാനന്തര ബഹുമതിയായി വീരചക്രവും നല്‍കി രാജ്യം ആദരിച്ചു. ജൂലായ് എട്ടിന് ടൈഗര്‍ ഹില്‍ കീഴടക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു. കാര്‍ഗില്‍ യുദ്ധവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച സുപ്രധാന നാഴികക്കല്ലായിരുന്നു ടൈഗര്‍ ഹില്‍സ് കീഴടക്കല്‍. മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തിനൊടുവിലാണ് പാകിസ്താനെ തുരത്തി സൈന്യം ത്രിവര്‍ണ പതാക ഉയര്‍ത്തി വിജയം ഉറപ്പിച്ചത്. അതിനിടെ രാജ്യത്തിന്റെ പരമാധികാരത്തിനായി ജീവന്‍ ബലി നല്‍കിയത് 527 ധീരസൈനികരാണ്.

പാകിസ്താന്റെ ചതി
പാക് സൈനിക മേധാവി പര്‍വേസ് മുഷാറഫിന്റെ ഉത്തരവനുസരിച്ച് ഭീകരവാദികളുടെ വേഷത്തില്‍ പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലകളില്‍ നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ സംഘര്‍ഷ മുഖരിതമാകുന്നത്. 1999ലെ കൊടും ശൈത്യത്തില്‍ ഇന്ത്യ സൈനികരെ പിന്‍വലിച്ച തക്കത്തിനാണ് പാകിസ്താന്‍ ചതി പ്രയോഗം നടത്തിയത്.
ഓപ്പറേഷന്‍ വിജയ്
ഓപ്പറേഷന്‍ ബാദര്‍ എന്നപേരിലാണ് പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ നീക്കം നടന്നത്. ഇന്ത്യാ- പാക് നിയന്ത്രണരേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപ്പെടുത്തി. ആട്ടിടയന്മാരില്‍ നിന്ന് പാക് സൈന്യത്തിന്റെ നീക്കം അറിഞ്ഞ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കാനായി തുനിഞ്ഞു. ഓപ്പറേഷന്‍ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. കാലാവസ്ഥയും ഭൂപ്രകൃതിയും എതിരുനിന്നിടത്ത് ആത്മവിശ്വാസവും ധീരതയും കൊണ്ട് ഇന്ത്യന്‍ സൈന്യം ലോകത്തിന് മുന്നില്‍ പുതിയൊരു പോരാട്ട ഗാഥ രചിച്ചു. ജൂണ്‍ 19 മുതല്‍ ടോലോലിങ്ങിലെ ആക്രമണം മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതു വരെ അത് നീണ്ടു നിന്നു. കരളുറപ്പുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് സൈന്യം പിന്തിരിഞ്ഞോടി.
ജൂലൈ 14ന് കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. മലനിരകള്‍ക്ക് മുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താന്‍ ഇന്ത്യയെ സഹായിച്ചത് കര-നാവിക- വ്യോമസേനയുടെ സംയുക്തമായ പ്രവര്‍ത്തനമാണ്. നുഴഞ്ഞുകയറിയ പാക് നോര്‍ത്തേണ്‍ ഇന്‍ഫന്‍ട്രിയെ നേരിടാന്‍ കരസേന ആദ്യമിറങ്ങി. പിന്നാലെ ഓപ്പറേഷന്‍ തല്‍വാറുമായി നാവിക സേന രംഗത്തിറങ്ങി. പാക് തുറമുഖങ്ങള്‍ നാവിക സേന ഉപരോധിച്ചതോടെ അവര്‍ പ്രതിരോധത്തിലായി. ശ്രീനഗര്‍ വിമാനത്താവളം ലക്ഷ്യമിട്ട് പര്‍വത മുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തിനെ ലക്ഷ്യമിട്ട് വ്യോമസേന ഓപ്പറേഷന്‍ സഫേദ് സാഗറുമായി രംഗപ്രവേശനം ചെയ്തു.
Content Highlights: kargil war,warriors, liberation of tiger hills, Pakistan, YogendraSinghYadav
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..