Credits: NASA/Goddard/University of Arizona/Lockheed Martin
ബെന്നു ഛിന്നഗ്രഹത്തെ കുറിച്ച് അതിശയകരമായൊരു കാര്യം കണ്ടെത്തിയതായി നാസ. 2020 ല്‍ സൈറിസ്-റെക്‌സ് പേടകം ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ഗവേഷകര്‍ക്ക് ബെന്നു ഛിന്നഗ്രഹത്തിന്റെ ഈ സവിശേഷത മനസിലായത്. ചില കളിസ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്ലാസ്റ്റിക്ക് പന്തുകള്‍ നിറച്ച ഒരു കുഴി പോലെയാണ് ബെന്നുവിന്റെ ഉപരിതലമെന്ന് നാസ പറയുന്നു. അത്രയേറെ ഇളകിയിരിക്കുന്നതാണ് ഇവിടുത്തെ ഉപരിതലത്തിലെ 'മണ്ണ്'.
രണ്ട് വര്‍ഷം മുമ്പാണ് നാസയുടെ സിരിസ്-റെക്‌സ് പേടകം ഈ ഛിന്നഗ്രഹത്തില്‍ ലാന്‍ഡ് ചെയ്തത്. പേടകം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ ഒരു പൊട്ടിത്തെറിക്ക് സമാനമെന്നോണം ഉപരിതലത്തിലുണ്ടായിരുന്ന കല്ലുകളും പൊടിപടലങ്ങളും ഉയര്‍ന്നു പോങ്ങുകയും പേടകം മണ്ണില്‍ താഴ്ന്ന് പോവാനും തുടങ്ങി. ഉടന്‍ തന്നെ പേടകത്തിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ച് അവിടെ നിന്ന് അകന്ന് മാറുകയായിരുന്നു. ഇതിനിടയില്‍ ഛിന്നഗ്രഹത്തില്‍ നിന്നുള്ള മണ്ണും പൊടിയും ശേഖരിച്ചിരുന്നു.
ഈ സാമ്പിളുകളില്‍ നിന്നാണ് ബെന്നുവിലെ ഉപരിതല ഘടനയെകുറിച്ചുള്ള ആശ്ചര്യകരമായ വിവരങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. ഉപരിതലത്തിലെ പദാര്‍ത്ഥങ്ങള്‍ നേരത്തെ സൂചിപ്പിച്ച പന്തുകള്‍ കൂട്ടിയിട്ട കുഴിയെ പോലെയാണ് പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നത്. ആ കുഴിയിലേക്ക് വീഴുമ്പോള്‍ പന്തുകള്‍ ചിതറിത്തെറിച്ച് താഴ്ന്ന് പോവുന്ന അനുഭവമാണ് സിറിക്‌സ് റെക്‌സ് പേടകത്തിന് ബെന്നുവിലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ നാസ പുറത്തുവിട്ടിട്ടുണ്ട്.
ജൂലായ് ഏഴിന് സയന്‍സ്, സയന്‍സ് അഡ്വാന്‍സസ് ജേണലുകളിലാണ് ബെന്നുവിനെ കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സൈറിസ്- റെക്‌സ് പേടകം ബെന്നുവിനടുത്തെത്തിയപ്പോള്‍ തന്നെ പല മുന്‍ധാരണകളും തിരുത്തിയിരുന്നു. ഭൂമിയില്‍നിന്നു ബഹിരാകാശ ദൂരദര്‍ശിനിയിലൂടെയുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ബെന്നുവിന്റെ ഉപരിതലത്തില്‍ മിനുസമുള്ള മണല്‍ നിറഞ്ഞ ഇടമാണ് എന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ പാറകള്‍ നിറഞ്ഞ ഉപരിതലമാണ് പേടകത്തിലൂടെ കാണാന്‍ കഴിഞ്ഞത്. പാറയുടെ ശകലങ്ങള്‍ ബഹിരാകാശത്തേക്ക് തെറിക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
'ബെന്നുവിന്റെ ഉപരിതലത്തെ കുറിച്ചുള്ള ഞങ്ങളടെ ധാരണകളെല്ലാം തെറ്റായിരുന്നു.' അരിസോണ സര്‍വകലാശാലയില്‍ നിന്നുള്ള സൈറിസ് റെക്‌സ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡാന്റെ ലോറിറ്റ പറഞ്ഞു.
ഉരുളന്‍ കല്ലുകളായിരുന്നു അവിടെയുണ്ടായിരുന്നത്. പേടകം ഇറങ്ങിയ സ്ഥലത്ത് എട്ട് മീറ്റര്‍ വീതിയുള്ള വലിയ ഗര്‍ത്തം തന്നെ രൂപപ്പെട്ടുവെന്നതും ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. തുടര്‍ന്ന്‌ബെന്നുവിന്റെ ഉപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ബഹിരാകാശ പേടകം തിരികെ അയയ്ക്കാന്‍ ദൗത്യസംഘം തീരുമാനിക്കുകയും ചെയ്തു. ആറ് മാസങ്ങൾക്ക് ശേഷം 'നൈറ്റിംഗേൾ' എന്ന് പേരിട്ട ലാൻഡിങ് സ്ഥലത്ത് തിരിച്ചെത്തിയ പേടകം അവിടെ വലിയ ഗർത്തം രൂപപ്പെട്ടതായി കണ്ടെത്തി.
ഗുരുത്വാകര്‍ഷണമോ ഇലക്ട്രോസ്റ്റാറ്റിക് ശക്തിയോ ആയിരിക്കാം ബെന്നുവിലെ പദാര്‍ത്ഥങ്ങളെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നതെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ അത് അന്തരീക്ഷത്തില്‍ ചിതറിപ്പോയേക്കാം. ചിലപ്പോൾ, ഉറച്ച പാറയുള്ള (solid) മറ്റ് ഛിന്നഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ഭീഷണികള്‍ ബെന്നുപോലുള്ള ഛിന്നഗ്രഹങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഗവേഷകർ നിരീക്ഷിക്കുന്നു.
എന്തായാലും ഭാവിയില്‍ മറ്റ് ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനും ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും ബെന്നുവില്‍ നിന്നുള്ള കണ്ടെത്തലുകള്‍ സഹായകമാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..