ആസാദിസാറ്റ് ഉപഗ്രഹത്തിന്റെ നിർമാണത്തിൽ പങ്കാളികളായ മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്കൂളിലെ വിദ്യർഥിനികൾ പ്രഥമാധ്യാപകൻ പി. അൻവർ ബഷീറിനൊപ്പം -ഫോട്ടോ: കെ.ബി. സതീഷ്കുമാർ | Photo: MBI
ഞായറാഴ്ച രാവിലെ 9.18. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആര്.ഒ.) വിക്ഷേപിക്കുന്ന ആസാദിസാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍, അതിനൊപ്പമുയരും മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്കൂളിന്റെ പെരുമയും അഭിമാനവും. ഈ ഉപഗ്രഹത്തിന്റെ രൂപകല്പനയില് പങ്കാളികളാണ് ഈ സ്കൂളിലെ വിദ്യാര്‍ഥിനികള്‍. കേരളത്തില്‍നിന്ന് പദ്ധതിയില്‍ പങ്കാളിത്തം ലഭിച്ച ഏക വിദ്യാലയമാണ് ചേരിയം ജി.എച്ച്.എസ്. താപനിലയും വേഗവും അളക്കുന്ന ചിപ്പാണ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചത്.
എല്ലാമൊരു സ്വപ്നംപോലെ
2022 മാര്‍ച്ചില്‍ സ്കൂളിലെ പത്ത് വിദ്യാര്‍ഥിനികളെ പ്രഥമാധ്യാപകന് പി. അന്‍വര്‍ ബഷീര്‍ ഒരുമിച്ചുകൂട്ടി. ഐ.എസ്.ആര്.ഒ. വിക്ഷേപിക്കുന്ന ഒരു ഉപഗ്രവുമായി ബന്ധപ്പെട്ട ചില ജോലികള്‍ ചെയ്യാനുണ്ടെന്നാണു പറഞ്ഞത്. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥിനികളായ പി. ഹനാ, കെ. അര്‍ഷ, കെ. നുസ്ല, സി.പി. അന്‍ഷ, കെ. നിഹ, കെ. ഫഹ്മിയ, എ. നിത, കെ. നിഹ, നജ, കെ. ദിയ ഫാത്തിമ എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

ചെന്നൈ ആസ്ഥാനമായുള്ള സ്പെയ്സ് കിഡ്സ് എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍നിന്ന് ഫെബ്രുവരിയില്‍ സ്കൂളിലേക്ക് ഇ-മെയില്‍ കിട്ടി. ഉടന്‍തന്നെ പദ്ധതിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. പിന്നാലെ സ്കൂളിനെ തിരഞ്ഞെടുത്തതായി അറിയിച്ച് ഫോണ്‍ സന്ദേശവും വന്നു.
മാര്‍ച്ച് 10-ന് ചിപ്പ് അടങ്ങിയ പെട്ടിയെത്തി. സ്കൂളിലെ ഭൗതികശാസ്ത്രം അധ്യാപികയായിരുന്ന നമിത പ്രകാശിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ ജോലി തുടങ്ങി. ചിപ്പ് പ്രോഗ്രാം ചെയ്തെടുക്കുകയായിരുന്നു ദൗത്യം. നിര്‍ദേശങ്ങള്‍ സ്പെയ്സ് കിഡ്സ് അധികൃതര്‍ വീഡിയോ രൂപത്തില്‍ അയച്ചുനല്‍കി. ഉച്ചസമയത്തെ ഇടവേളകളില്‍ ലാപ്ടോപ്പിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. മൂന്നുദിവസംകൊണ്ട് ജോലി പൂര്‍ത്തിയാക്കി. അന്തരീക്ഷ താപനിലയും വേഗവുമൊക്കെ അളക്കാന്‍ കഴിയുന്ന രീതിയിലേക്ക് അപ്പോഴേക്ക് ചിപ്പ് വികസിച്ചിരുന്നു. മാര്‍ച്ച് 17-ന് ചിപ്പ് ചെന്നൈയിലേക്ക് തിരിച്ചയച്ചുനല്കിയതോടെ സ്കൂളിലെ ജോലി പൂര്‍ത്തിയായി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് ഐ.എസ്.ആര്.ഒ.യുടെ വിക്ഷേപണവാഹനമായ എസ്.എസ്.എല്‍.വി.യിലാണ് (സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ഞായറാഴ്ച രാവിലെ ആസാദിസാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..