ഭൂമിയിലിറങ്ങിയ സ്റ്റാർലൈനർ പേടകം | Photo: AFP
ബഹിരാകാശ നിലയത്തില്‍നിന്ന് പുറപ്പെട്ട ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങി. ബുധനാഴ്ച ന്യൂ മെക്‌സിക്കോയിലാണ് പേടകം പതിച്ചത്. മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന പേടകത്തിന്റെ മൂന്നാം പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ വിക്ഷേപണം സമ്പൂര്‍ണ വിജയം കണ്ടു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുകളുമായാണ് മെയ് 19-ന് ഫ്‌ളോറിഡയിലെ കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. ബോയിങിന്റേയും ലോഖീദ് മാര്‍ട്ടിന്റെയും സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം.
ഒരാഴ്ച നീണ്ട ദൗത്യത്തിനൊടുവില്‍ ബുധനാഴ്ച ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്റ്‌സ് സ്‌പേസ് ഹാര്‍ബറിലെ മരുഭൂമിയിലാണ് പേടകം പാരച്യൂട്ടില്‍ വന്നിറങ്ങിയത്.

2019-ലാണ് സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടന്നത്. സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത് പരാജയപ്പെട്ടു.
സ്റ്റാര്‍ലൈനര്‍ പേടകം വിജയം കണ്ടതോടെ നാസയ്ക്ക് വിക്ഷേപണങ്ങള്‍ക്കായി പുതിയൊരു വാഹനം കൂടി ലഭിച്ചു. നിലവില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളും, റഷ്യയുടെ സോയൂസ് പേടകവുമാണ് സഞ്ചാരികളെ നിലയത്തിലെത്തിക്കാനായി നാസ ഉപയോഗിക്കുന്നത്.
യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ വിക്ഷേപണങ്ങള്‍ക്കായി സ്വന്തം വാഹനങ്ങളെ തന്നെ ആശ്രയിക്കാന്‍ ബോയിങിന്റെ വരവ് സഹായിക്കും.

2030-ഓടു കൂടി അമേരിക്കയും റഷ്യയും ഉള്‍പ്പെടുന്ന ബഹുരാഷ്ട്ര സംരംഭമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നാലെ മറ്റൊരു ബഹിരാകാശ നിലയം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ നാസയും പങ്കാളികളായ സ്വകാര്യ കമ്പനികളും നടത്തിവരുന്നുണ്ട്. ഇത് കൂടാതെ ചന്ദ്രനെ വലം വെക്കുന്ന ലൂണാര്‍ ഗേറ്റ് വേ ഔട്ട് പോസ്റ്റിലേക്കുള്ള മനുഷ്യരുടെ യാത്രകള്‍ക്കും തദ്ദേശീയമായി നിര്‍മിച്ച പേടകങ്ങളെ തന്നെയാവും നാസ ആശ്രയിക്കുക.
Content Highlights: Boeing Starliner Capsule Safely Lands on Earth
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..