Photo: UNI
വരുന്ന ഡിസംബര്‍ 11 ആം തീയതി ഭൂമിക്ക് സമീപത്തോടുകൂടി 330 മീറ്റര്‍ വ്യാസമുള്ള ഒരു ഛിന്നഗ്രഹം കടന്നു പോകും. '4660 നെറ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഒരു നിത്യസന്ദര്‍ശകനാണ്. ഏറ്റവുമൊടുവില്‍ ഭൂമിക്ക് സമീപത്തോടു കൂടി കടന്നു പോയത് 2011 മാര്‍ച്ച് 22 നായിരുന്നു. അടുത്ത സന്ദര്‍ശനം 2031 ലായിരിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ അത്രയും ദൂരത്തിലായിരിക്കും ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുക. അതായത് ഭൂമിയിൽ നിന്നും 30 ലക്ഷം കിലോമീറ്റര്‍ ദൂരത്തുകൂടിയാവും 4660 നെറ്യൂസ് കടന്നുപോവുക.
അപ്പോളോ വിഭാഗത്തില്‍ പെടുന്നതാണ് '4660 നെറ്യൂസ്' എന്ന ഛിന്നഗ്രഹം. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടന്നുപോവുന്നതും ഭൂമിയേക്കാള്‍ വലിയ ഭ്രമണപഥമുള്ളതുമായ ഇടത്തരം വലിപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളെയാണ് അപ്പോളോ ഛിന്നഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നത്.
ഭൂമിയിൽ നിന്നും സുരക്ഷിതമായ അകലത്തിലൂടെയാണ് 4660 നെറ്യൂസ് കടന്നുപോവുന്നത് എങ്കിലും ഭൂമിയിൽ നിന്നും 75 ലക്ഷം കീലോമീറ്റർ അകലത്തിനുള്ളിൽ ഉള്ളതായതിനാൽ തീവ്ര അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ (പൊട്ടന്‍ഷ്യലി ഹസാര്‍ഡ്‌സ് ആസ്റ്റ്‌റോയ്ഡ്) വിഭാഗത്തിലാണ് ഈ ഛിന്നഗ്രഹം ഉൾപ്പെടുന്നത്.
ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിറ്റിന്റെ കണക്കുപ്രകാരം 1,500 ഓളം പൊട്ടന്‍ഷ്യലി ഹസാര്‍ഡ്‌സ് ആസ്റ്റ്‌റോയിഡ് പട്ടികയിലുണ്ട്. ഡിസംബര്‍ 11 ന് ഭൂമിക്ക് സമീപമുള്ള അഞ്ചു വസ്തുക്കൾ കൂടി ഭൂമിയെ കടന്നു പോകും. 2021 WV1, 2021 WJ3, 2021 XD2, 2021 XG, 2021 WV1 എന്നിങ്ങനെയാണ് നാസയുടെ നിയര്‍ എര്‍ത്ത് ഒബ്‌ജെക്ട് സ്റ്റഡീസ് അവയ്ക്ക് പേര് നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഭൂമിയെ നശിപ്പിക്കാനായി എത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി നാസ ഡാര്‍ട്ട് പദ്ധതിയിക്ക് തുടക്കമിട്ടിരുന്നു. ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തെ ബഹിരാകാശ പേടകം ഇടിച്ചിറക്കി കൈനറ്റിക് ഇംപാക്ടിലൂടെ തള്ളി നീക്കാനുള്ള ശ്രമമാണ് ഡാര്‍ട്ട് പദ്ധതിയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 'ഡാര്‍ട്ട്' ഡിമോര്‍ഫസുമായി കൂട്ടിയിടിക്കുകയും ഛിന്നഗ്രഹത്തിന്റെ സഞ്ചാര പഥത്തിൽ മാറ്റമുണ്ടാക്കുകയും ചെയ്യും. ഭൂമിയുടെ സഞ്ചാരപഥത്തിലെ 27,000 ഛിന്നഗ്രഹങ്ങളെയെങ്കിലും നാസ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഇതൊന്നും ഭീഷണിയല്ല. എന്നാല്‍, ഭാവിയില്‍ പുതിയവ ജന്മമെടുക്കാനും ഭൂമിക്ക് ഭീഷണിയാവാനുമിടയുണ്ട്. അങ്ങനെയുണ്ടായാല്‍ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.
Content Highlights: potentially hazardous asteroid pass earth by december 11
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..