പ്രതീകാത്മക ചിത്രം | Getty images
മനുഷ്യരിലെ അമിത മദ്യാസക്തി പലവിധ സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മദ്യം എന്നും ഒരു ചര്‍ച്ചാ വിഷയമാണ്. മദ്യവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് നമ്മള്‍ കരുതുന്നതിനേക്കാള്‍ പഴക്കമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
മനുഷ്യരിലെ മദ്യാസക്തിയും പരിണാമത്തോടൊപ്പം വനവാസികളായ പൂര്‍വികരിൽ നിന്ന് ലഭിച്ചതാണെന്ന അനുമാനത്തിന് സാധുത നല്കുകയാണ് ലഹരിയുടെ അംശമുള്ള പഴങ്ങള്‍ കഴിക്കുന്ന കുരങ്ങുകളിൽ നടത്തിയ പഠനം.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യരുടെ പൂർവികർ ലഹരിയുടെ ഗന്ധം തിരിച്ചറിയുകയും അതുവഴി പഴുത്തതും പുളിച്ചതും പോഷകസമൃദ്ധവുമായ പഴങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്തിരുന്നു. മനുഷ്യരിലെ മദ്യത്തോടുള്ള ആകര്‍ഷണത്തിന്റെ തുടക്കവും വനവാസികളായ പൂർവികരിൽനിന്ന് തന്നെയാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞനായ റോബര്‍ട്ട് ഡുഡ്‌ലി 'ദി ഡ്രങ്കെന്‍ മങ്കി: വൈ വി ഡ്രിങ്ക് ആന്റ് അബ്യൂസ് ആല്‍ക്കഹോള്‍' എന്ന പുസ്തകത്തില്‍ പറയുന്നു.
നാല് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യപരിണാമത്തിന്റെ ആരംഭകാലത്ത് പ്രാചീന ഭക്ഷണരീതികളില്‍ കാര്യമായ അളവില്‍ പഴങ്ങളും ഉണ്ടായിരുന്നു. പഴങ്ങളിലെ സ്വാഭാവികമായ മധുരത്തിന്റെയും യീസ്റ്റിന്റേയും സാന്നിധ്യം അവയില്‍ എഥനോള്‍ ഉള്‍പ്പടെയുള്ള ആല്‍ക്കഹോളിന്റെ പലവിധ പതിപ്പുകള്‍ നിര്‍മിക്കപ്പെടുന്നതിനിടയാക്കി.
ഉഷ്ണമേഖലാ കാടുകളില്‍ പഴുത്തപഴങ്ങള്‍ കണ്ടെത്തി ഭക്ഷിക്കാന്‍ അതിലെ മയക്കുന്ന ഗന്ധം പ്രയോജനപ്പെടുത്തിയിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, ഇത് കേവലം അനുമാനം മാത്രമാണെന്നും സ്ഥിരീകരണം ആവശ്യമാണെന്നും പറയുന്നുണ്ട്.

CC BY-SA 3.0,
https://commons.wikimedia.org/w/index.php?curid=4370037
ഈ വിഷയത്തില്‍ വിശദപഠനം നടത്തിയ നോര്‍ത്ത്‌റിഡ്ജിലെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പനാമയിലെ ബ്ലാക്ക് ഹാന്‍ഡ് സ്‌പൈഡര്‍ മങ്കി അഥവാ ജെഫ്രീസ് സ്‌പൈഡര്‍ കുരങ്ങന്മാര്‍ ഭക്ഷിച്ച് ഒഴിവാക്കിയ പഴങ്ങളും കുരങ്ങന്മാരുടെ മൂത്ര സാമ്പിളുകളും ശേഖരിച്ചു.
കുരങ്ങന്മാര്‍ ഭക്ഷിച്ച മധുരമുള്ള പഴങ്ങളില്‍ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രകൃത്യാ ഉള്ള പുളിപ്പിക്കല്‍ പ്രക്രിയയിലൂടെയാണ് ഇത് സംഭവിച്ചത്. ഈ കുരങ്ങന്മാരുടെ മൂത്രത്തിലും ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തി.
ഇത് കേവലം പ്രാഥമിക കണ്ടെത്തല്‍ മാത്രമാണെന്നും ഇനിയും കൂടുതല്‍ പഠനങ്ങള്‍ ഇതില്‍ ആവശ്യമുണ്ടെന്നും കാലിഫോര്‍ണിയ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ നരവംശശാസ്ത്രം പ്രൊഫസര്‍ ക്രിസ്റ്റീന കാംപ്‌ഫെല്‍ പറഞ്ഞു.
പഴുത്ത പഴങ്ങള്‍ക്കുള്ളില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന എഥനോളുമായി പൂര്‍വികരായ ജീവികള്‍ക്കുള്ള ആഴത്തിലുള്ള ബന്ധത്തില്‍ നിന്നാണ് മനുഷ്യരുടെ മദ്യപിക്കാനുള്ള പ്രവണത രൂപപ്പെടുന്നത് എന്നും ക്രിസ്റ്റീന പറഞ്ഞു.
ലഹരിയുടെ അംശമുള്ള പഴങ്ങൾ കഴിക്കുന്ന കുരങ്ങന്മാര്‍ക്ക് മനുഷ്യരെ പോലെ മത്ത് പിടിക്കുമോ എന്ന സംശയവും ഗവേഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ മത്ത് പിടിക്കുന്ന അളവില്‍ പഴങ്ങള്‍ ഭക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. അതിന് മുമ്പ് തന്നെ അവയുടെ വയറു നിറയുമായിരുന്നു.
അതുകൊണ്ടുതന്നെ ലഹരി എന്നതിനേക്കാള്‍ സുഗമമായ ദഹന പ്രക്രിയ, ശരീരത്തിനാവശ്യമായ ഊര്‍ജം എന്നിവയ്ക്ക് വേണ്ടിയാണ് ലഹരിയുടെ അംശം കുരങ്ങുകളുടെ ശരീരം പ്രയോജനപ്പെടുത്തുന്നത്.
Content Highlights: humans alcohol consumption inherit from monkeys
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..