ലുഡ്വിഗ് ഫാൻ ബീഥോവൻ. Pic credit: Wikimedia Commons.
സംഗീത ഇതിഹാസമെന്ന് നിസംശയം വിളിക്കാവുന്ന പ്രതിഭയാണ് ബീഥോവന്‍ എന്ന് അറിയപ്പെടുന്ന ജര്‍മന്‍കാരനായ ലുഡ്വിഗ് ഫാന്‍ ബീഥോവന്‍ (1770-1827). സംഗീതചരിത്രത്തിന്റെ ഗതി തന്നെ തിരിച്ചുവിട്ട എഴുന്നൂറ്റി മുപ്പതോളം കൃതികള്‍ അദ്ദേഹം 1782 മുതലുള്ള 45 വര്‍ഷം കൊണ്ട് രചിച്ചു. അതില്‍ ഏറ്റവും പ്രസിദ്ധം ബീഥോവന്റെ സിംഫണികളാണ്, ഒന്‍പതെണ്ണം.
ബീഥോവന്റെ സൃഷ്ടികളില്‍ ഏറ്റവും വിശിഷ്ഠമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് 1824 ല്‍ പൂര്‍ത്തിയാക്കിയ ഒന്‍പതാം സിംഫണിയാണ്. വൈകാതെ, അദ്ദേഹം പത്താം സിംഫണിയുടെ രചന തുടങ്ങിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ തുടരാന്‍ സാധിച്ചില്ല . എന്തൊക്കെയോ കുത്തിക്കുറിച്ച ചില കടലാസു കഷണങ്ങള്‍ മാത്രമാണ് അവശേഷിച്ചത്.
ബീഥോവന്‍ പൂര്‍ത്തിയാക്കാത്ത പത്താം സിംഫണി, ആധുനിക നിര്‍മിതബുദ്ധി (AI) വിദ്യകളുടെ സഹായത്തോടെ സൃഷ്ടിച്ചത് കൗതുകമുണര്‍ത്തുന്ന സംഗതിയാണ്. ഓസ്ട്രിയയില്‍ സാല്‍സ്ബര്‍ഗിലുള്ള കരാജന്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടര്‍ ഡോ.മത്തിയാസ് റോഡറുടെ മേല്‍നോട്ടത്തിലാണ് ഈ ശ്രമം നടന്നത്. 2019 ല്‍ ആരംഭിച്ച പദ്ധതിയില്‍ പ്രസിദ്ധരായ കമ്പ്യൂട്ടര്‍ വിദഗ്ധരും സംഗീതജ്ഞരും പങ്കാളികളായി.
യു.എസില്‍ റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറും 'ആര്‍ട്ട് ആന്‍ഡ് എഐ (ART & AI) ലബോറട്ടറി'യുടെ മേധാവിയുമായ ഡോ.അഹമ്മദ് എല്‍ഗമ്മല്‍ ആണ് ഈ പദ്ധതിയില്‍ നിര്‍മിത ബുദ്ധി വിഭാഗത്തിന് നേതൃത്വം നല്‍കിയത്. നിര്‍മിത ബുദ്ധിയുടെ ഭാഗമായ ഡീപ്പ് ലേണിങ് വിദ്യകളുപയോഗിച്ച്, ബീഥോവന്റെ രചനകളെയും അദ്ദേഹത്തിന്റെ ക്രിയാത്മകരീതികളെയും യന്ത്രങ്ങളെ പഠിപ്പിച്ചത്, ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് ആയ 'പ്ലേഫോം എഐ' (Playform AI) ആണ്.

പദ്ധതിയെ പറ്റി ഡോ.അഹമ്മദ് പറയുന്നു: 'ഈ പദ്ധതി ദുഷ്‌കരമായ വെല്ലുവിളി ആയിരുന്നു. വളരെ ചെറിയ വാക്യങ്ങളില്‍ നിന്നും, ബീഥോവന്റെ രീതിയിലുള്ള ഒരു സംഗീതഘടന പുനര്‍സൃഷ്ടിക്കുക എന്നത് ഏറെ പ്രയാസമുള്ളതായിരുന്നു. സംഗീത വിദഗ്ധര്‍ക്ക്, ബീഥോവന്‍ അവസാനിപ്പിച്ചതും നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ രൂപപ്പെടുത്തിയതുമായ വാക്യങ്ങള്‍ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിച്ചിക്കുന്നില്ലെങ്കില്‍ ഈ സംരംഭം ശരിയായ ദിശയിലാണെന്നു ഞങ്ങള്‍ ഉറപ്പിച്ചു'.
ഏതാണ്ട് രണ്ടുവര്‍ഷത്തെ ശ്രമം വേണ്ടിവന്നു പദ്ധതി പൂര്‍ത്തിയാക്കാന്‍. അങ്ങനെ, ബീഥോവന്‍ വിടവാങ്ങി 194 വര്‍ഷത്തിന് ശേഷം പത്താം സിംഫണി 'പൂര്‍ത്തിയായി!' ബീഥോവന്റെ ജന്മദേശമായ ജര്‍മനിയില്‍ ബോണ്‍ നഗരത്തിലെ 'ടെലികോം ഫോറ' (Telekom Forum) ത്തില്‍ 2021 ഒക്ടോബര്‍ ഒന്‍പതിന് പത്താം സിംഫണിയുടെ അവതരണം നടന്നു; 'ബീഥോവന്‍ എക്‌സ്: ദി എഐ പ്രോജക്ട്' (Beethoven X: The AI Project) എന്ന പേരില്‍.
ഇന്റല്‍ കമ്പനിയുടെ ഓഡിയോ കൈയൊപ്പ് സൃഷ്ടിച്ച് പ്രസിദ്ധനായ ഒരു ഓസ്ട്രിയന്‍ സംഗീതവിദഗ്ധനുണ്ട്, വാള്‍ട്ടര്‍ വെര്‍സോവാ. ബീഥോവന്റെ രചനകള്‍ അധീകരിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പുതിയ രചനകള്‍ നടത്തുക എന്ന ദുഷ്‌ക്കരമായ ജോലി എറ്റെടുത്തത് അദ്ദേഹമാണ്. യു.എസില്‍ കോര്‍ണല്‍ സര്‍വകലാശാലയിലെ പ്രൊഫ.മാര്‍ക്ക് ഗോഥത്തിന്റെ നേതൃത്വത്തില്‍ ഒരുസംഘം കമ്പ്യൂട്ടേഷണല്‍ സംഗീതജ്ഞര്‍, നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ യന്ത്രങ്ങളെ പരിശീലിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത സംഗീതജ്ഞരായ മൊസാര്‍ട്, സെബാസ്റ്റ്യന്‍ ബാഹ് എന്നിവരുടെ രചനകള്‍ പൂര്‍ത്തീകരിച്ച് പരിചയമുള്ള ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ റോബര്‍ട്ട് ലെവിനും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
കമ്പ്യൂട്ടറുകളും ,സംഗീതശാസ്ത്രജ്ഞരും, സാങ്കേതിക വിദഗ്ദ്ധരും ഒരുമിച്ചു ചേര്‍ന്ന് പത്താം സിംഫണി പൂര്‍ത്തിയാക്കിയത് ബൗദ്ധികപരവും സാങ്കേതികവുമായ വന്‍മുന്നേറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, എല്ലാവരും ഇതില്‍ തൃപ്തരല്ല. സംഗീതരംഗത്തെ ചില വിദഗ്ധര്‍ നിര്‍മിത ബുദ്ധിയുടെ ഇത്തരത്തിലുള്ള ഉപയോഗം അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നു.
(കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഗണിതവകുപ്പില്‍ അധ്യാപകനാണ് ലേഖകന്‍. Email: vambat@gmail.com).
Content Highlights: Beethovan, Symphony, Artificial Intelligence, Tenth Symphony, Music
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..