അജ്മാൻ (യു.എ.ഇ.): കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ അച്ഛനും മകളും അജ്മാനിലെ കടലിൽ മുങ്ങിമരിച്ചു. ബാലുശ്ശേരി ഇയ്യാട് സ്വദേശി ഇസ്മായിൽ ചന്തംകണ്ടിയിൽ(47), പ്ലസ് ടു വിദ്യാർഥിനിയായ മകൾ അമൽ (17) എന്നിവരാണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
കുടുംബവുമൊത്ത് ഇസ്മായിൽ കടലിൽ കുളിക്കാൻ പോയതായിരുന്നു. തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാൽ കടലിൽ നല്ല വേലിയേറ്റമുണ്ടായ സമയമായിരുന്നു. അമൽ ആദ്യം ശക്തമായ കടൽച്ചുഴിയിൽപ്പെട്ടു, പിന്നാലെ മകളെ രക്ഷിക്കാൻപോയ ഇസ്മയിലും അപകടത്തിൽ പെടുകയായിരുന്നു. ഉടൻ പോലീസും പാരാമെഡിക്കൽ സംഘവുമെത്തി ഷാർജ അൽഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരയിൽനിന്നു ദുരന്തം നേരിട്ടു കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റു മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പിന്നീട് ഇസ്മായിലിന്റെ സഹോദരന്റെ താമസയിടത്തിലേക്കു കൊണ്ടുപോയി.
പതിന്നാലു വർഷമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് (ആർ.ടി.എ.) അതോറിറ്റിയിൽ സാങ്കേതിക വിഭാഗം ജീവനക്കാരനാണ് ഇസ്മായിൽ. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സഹോദരങ്ങൾ: സാബിറ, മുബാറഖ് (ദുബായ് ആർ.ടി.എ.), കാമില.
നവംബർ 11-നാണ് ഇസ്മായിലിന്റെ കുടുംബം മൂന്നുമാസത്തെ സന്ദർശകവിസയിൽ അജ്മാനിലെത്തിയത്. മുൻപ് നഫീസയും മക്കളും ഇസ്മായിലിനൊപ്പം അജ്മാനിലുണ്ടായിരുന്നു. പിന്നീട് മക്കളുടെ തുടർ വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് പോയി. അജ്മാൻ അൽസാദ് ഇന്ത്യൻ സ്‌കൂളിൽ അധ്യാപികയായിരുന്ന നഫീസ ഇപ്പോൾ കോഴിക്കോട് ഏകല്ലൂർ സ്കൂളിലെ അധ്യാപികയാണ്. അജ്മാൻ ഇൻകാസിന്റെ സജീവ പ്രവർത്തകനാണ് ഇസ്മായിൽ.