വാഷിങ്ടൺ: ‘അപരിഷ്കൃതമായ യുദ്ധം’ അവസാനിപ്പിച്ച് ഐക്യത്തിന് ആഹ്വാനംചെയ്തുകൊണ്ട് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു. അമേരിക്കയുടെയും ജനാധിപത്യത്തിന്റെയും വിജയദിനമാണിതെന്ന് സ്ഥാനമേറ്റശേഷം ബൈഡൻ പറഞ്ഞു. പരമ്പരാഗതമായി സ്ഥാനാരോഹണച്ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോൾ കെട്ടിടത്തിലെ വെസ്റ്റ് ഫ്രണ്ടിൽ 49-ാമത് വൈസ് പ്രസിഡന്റായി കമലാ ഹാരിസും ബുധനാഴ്ച ചുമതലയേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബേർട്ട്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഭാര്യ ജിൽ ബൈഡൻ വഹിച്ച 127 കൊല്ലം പഴക്കമുള്ള തന്റെ കുടുംബ ബൈബിളിൽ തൊട്ട് ബൈഡൻ ഏറ്റുചൊല്ലി. ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തിൽ കോവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാംലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡൻ താരതമ്യപ്പെടുത്തിയത്. താൻ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റെന്ന ചരിത്രവും ബൈഡൻ കുറിച്ചു.
സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെൽറ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ജസ്റ്റിസായ തർഗുഡ് മാർഷലും വഹിച്ച രണ്ട് ബൈബിളുകളിൽ തൊട്ടായിരുന്നു കമലയുടെ സത്യപ്രതിജ്ഞ.
മുൻപ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ, മുൻ പ്രഥമവനിതകളായ മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റൺ എന്നിവരും സന്നിഹിതരായി. ബൈഡൻകുടുംബത്തിന്റെ അടുത്ത സുഹൃത്തായ ജെസ്യൂട്ട് പുരോഹിതൻ ജെറെമിയാ ഡൊണോവൻ മംഗളസ്തുതി ചൊല്ലിയാണ് ചടങ്ങ് തുടങ്ങിയത്. ലേഡി ഗാഗ ദേശീയഗാനവും കവയിത്രി അമാൻഡ ഗോർമാൻ താനെഴുതിയ കവിതയും ചൊല്ലി. നടിയും ഗായികയുമായ ജെനിഫർ ലോപസിന്റെ ഗാനാലാപനവുമുണ്ടായിരുന്നു.
ബൈഡനുവേണ്ടി പ്രസംഗം തയ്യാറാക്കിയത് ഇന്ത്യൻ-അമേരിക്കക്കാരനായ വിനയ് റെഡ്ഡിയാണ്.
രണ്ടാഴ്ചമുമ്പ് ഡൊണാൾഡ് ട്രംപ് അനുകൂലികളിൽനിന്നുണ്ടായ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കുമെന്ന ഭീതിയിൽ അഭൂതപൂർവമായ രീതിയിൽ 25,000 സൈനികരെയാണ് സുരക്ഷയ്ക്കായി യു.എസിലൊരുക്കിയത്. അധികാരക്കൈമാറ്റത്തിന് കാക്കാതെ ഭാര്യ മെലാനിയക്കൊപ്പം ട്രംപ് ബുധനാഴ്ച വൈറ്റ്ഹൗസിന്റെ പടികളിറങ്ങിയിരുന്നു.