പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളിലും വി.വി.പാറ്റ് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കും. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് വോട്ടർക്ക് രേഖപ്പെടുത്തിയ വോട്ടിന്റെ രസീത് കണ്ടുബോധ്യപ്പെടാനുള്ള സംവിധാനം ഒരുക്കുന്നത്.
ഹൈദരാബാദ് ഇലക്‌ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽനിന്ന് സംസ്ഥാനത്ത് 34,000 വി.വി.പാറ്റ് യന്ത്രങ്ങളെത്തിക്കും. നേരത്തേ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വി.വി.പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പിൽ എല്ലായിടത്തും ഇതുപയോഗിക്കുന്നത് ആദ്യമായാണ്.
കണ്ട് ബോധ്യപ്പെടാം
വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വി.വി.പാറ്റിൽ വോട്ടർക്ക് വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ പേപ്പർ രസീതിലൂടെ കണ്ടുബോധ്യപ്പെടാൻ കഴിയും. വോട്ടിങ് യന്ത്രത്തോടുചേർന്ന് സ്ഥാപിച്ചിട്ടുള്ള വി.വി.പാറ്റ് മെഷീനിൽനിന്നാണ് രസീത് ലഭിക്കുക. രസീത് ലഭിക്കുമെങ്കിലും ഇത് കൈയിൽ സൂക്ഷിക്കാൻ കഴിയില്ല. ഏഴ് സെക്കൻഡ് മാത്രമാണ് വോട്ടർക്ക് കണ്ടുബോധ്യപ്പെടാൻ ലഭിക്കുന്ന സമയം. ഇതിനുശേഷം ഉപകരണത്തിനുള്ളിലെ ഡ്രോപ് ബോക്സിൽ വീഴും. വോട്ടിങ് സംബന്ധിച്ച പരാതി ഉയർന്നാൽ രസീത് പരിശോധിച്ച് തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പുവരുത്താം.
മാനദണ്ഡങ്ങൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിശ്ചിത മാനദണ്ഡങ്ങളോടെയാണ് വി.വി.പാറ്റ് മെഷീനുകൾ അവതരിപ്പിക്കുന്നത്. എല്ലാ ബൂത്തുകളിലും യന്ത്രങ്ങൾ ഉപയോഗിക്കുമെങ്കിലും മുഴുവൻ സ്ഥലത്തെയും രസീതുകൾ എണ്ണി തിട്ടപ്പെടുത്തില്ല. പകരം ഓരോ നിയോജകമണ്ഡലത്തിലെയും ഒരു ബൂത്തിലെവീതം വി.വി.പാറ്റ് രസീതും ഇ.വി.എമ്മിലെ വോട്ടിങ് നിലയും പരിശോധിക്കും. ഏതെങ്കിലും ബൂത്തിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന് തകരാർ സംഭവിച്ചാലും വോട്ടിങ് സംബന്ധിച്ച് സ്ഥാനാർഥികൾ ആക്ഷേപം ഉന്നയിച്ചാലും പോളിങ് ഓഫീസർക്ക് വി.വി.പാറ്റ് രസീത് എണ്ണി തിട്ടപ്പെടുത്താം.
പരിശീലനം
വി.വി.പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് ബോധവത്കരണവും പരിശീലനവും നൽകും. തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് ഇതുനടത്തുക. ഗ്രാമപ്പഞ്ചായത്ത്, നഗരസഭാ വാർഡ് അടിസ്ഥാനത്തിലാണ് പരിശീലനം. ഫെബ്രുവരി ആദ്യംമുതൽ പരിശീലനം തുടങ്ങും
-സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് അധികൃതർ.
Content Highlights: vvpat evm will use in all polling booths