കാസർകോട്: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ലൈഫ്, ആർദ്രം ഉൾപ്പെടെ നാലു മിഷനുകളും പിരിച്ചുവിടുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ പറഞ്ഞിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണാർഥം കാസർകോട് എത്തിയപ്പോഴായിരുന്നു ഹസന്റെ പ്രസ്താവന.
ലൈഫ് മിഷന്റെ കാര്യത്തിൽ പരിശോധന നടത്തുമെന്ന് തൊട്ടുപിന്നാലെയെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഈ നിലപാട് തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന വിലയിരുത്തലുകൾക്കിടെയാണ് പരസ്യ തിരുത്തുമായി മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
ലൈഫ് മിഷനിലെ സി.ബി.ഐ. അന്വേഷണം പാവപ്പെട്ടവർക്കായുള്ള ഭവനനിർമാണ പദ്ധതി അട്ടിമറിക്കാനാണ് എന്ന സർക്കാർ വാദം തെറ്റാണെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരേണ്ടതാണ്. അതിനാണ് സി.ബി.ഐ. അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിക്ക് പലതും ഒളിച്ചുവെക്കാനുള്ളതിനാലാണ് അന്വേഷണത്തിന് അനുമതിനൽകിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ശ്രമിക്കുന്നത്.
ഭവനരഹിതർക്ക് വീട് നൽകുന്ന പദ്ധതി ആദ്യം ആവിഷ്‌കരിച്ചതും നടപ്പാക്കിയതും കോൺഗ്രസ് സർക്കാരുകളാണ്. അതിന്റെ റെക്കോഡ് തകർക്കാൻ ആർക്കും സാധിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.