തിരുവനന്തപുരം: പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ചേർത്തിട്ടുള്ള ‘ബാങ്ക്’ എന്ന പദം മാറ്റണമെന്ന് റിസർവ് ബാങ്കിൽനിന്ന് രേഖാമൂലം നിർദേശം ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു.
വായ്പാ സഹകരണ സംഘങ്ങളിൽനിന്ന് ‘ബാങ്ക്’ ഒഴിവാക്കിയാൽ ജനങ്ങൾക്കിടയിൽ സ്ഥാപനങ്ങളുടെ മതിപ്പിനെ ബാധിക്കാനിടയുണ്ട്. ബാങ്കിങ് നിയമം (ഭേദഗതി)-2020 ബിൽ നിയമമാകുന്നതിനുമുമ്പ് സഹകരണ ബാങ്കുകളെ ബാധിക്കുന്ന വിഷയങ്ങളിൽ ഭേദഗതി വേണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തുനിന്നുള്ള പാർലമെന്റ് അംഗങ്ങൾ മുഖാന്തരവും പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ബിൽ നിയമമായ ശേഷമുള്ള ഭാവിനടപടികൾ ചർച്ചചെയ്യാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.