തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ. റെഡ്ക്രസന്റുമായി നടത്തിയ ഇടപാടിൽ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നു സമ്മതിച്ച് മുഖ്യമന്ത്രി. ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി പറഞ്ഞത്. റെഡ് ക്രസന്റിന് വീട് നിർമിക്കാനുള്ള ഭൂമി വിട്ടുനൽകുക മാത്രമാണ് സർക്കാർ ചെയ്തതെന്നായിരുന്നു വിശദീകരണം. നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിൽനിന്ന് കോടികളുടെ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെന്ന വാർത്ത പുറത്തുവന്നശേഷമായിരുന്നു ഇത്.
ലൈഫ് ഇപ്പോഴും സർക്കാർ അങ്ങനെയാണോ കരുതുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോടുള്ള പ്രതികരണത്തിലായിരുന്നു ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്.
റെഡ്ക്രസന്റുമായി ബന്ധപ്പെട്ട കാര്യത്തിൽ ചില പ്രശ്നങ്ങൾ അന്വേഷണ ഏജൻസികൾ മുഖേന പുറത്തുവന്നിട്ടുണ്ട്. ആ കാര്യങ്ങൾ സർക്കാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. മറ്റു കാര്യങ്ങളിൽ സർക്കാരിനു ബന്ധമില്ലെന്നു പറഞ്ഞത് ശരിയാണ്. അവിടെത്തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
റെഡ്ക്രസന്റുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ പകർപ്പ് പ്രതിപക്ഷനേതാവ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകാത്തതെന്താണെന്ന ചോദ്യത്തിന്, അത് എന്തുകൊണ്ടാണെന്ന് തനിക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് മതഗ്രന്ഥം കൊണ്ടുവന്നതും റെഡ്ക്രസന്റുമായുള്ള ഇടപാടും നടന്നിട്ടുള്ളത് നിയമപരമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് തന്റെ ബോധ്യം ഒരു നിയമത്തിനും വിരുദ്ധമല്ലെന്നുള്ളതാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.