തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിർത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ് റൂട്ട് പരിഷ്‌കരണം നടക്കുന്നത്.
നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകൾ ഏറെയുണ്ട്. അസമയങ്ങളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നവിധത്തിൽ തീവണ്ടികൾ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിർത്തും. പുനഃക്രമീകരണത്തിലൂടെ തീവണ്ടികൾ കൂടുതൽ സൗകര്യപ്രദമാക്കും.
തീവണ്ടികളും സ്റ്റോപ്പും നിർത്തലാക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ സമയപ്പട്ടിക നിലവിൽവരും. കൂടുതൽ തിരക്കുള്ള പാതകളിൽ ക്ലോൺ തീവണ്ടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, നേമം, കൊച്ചുവേളി ടെർമിനൽ നിർമാണം എന്നിവ പൂർത്തീകരിക്കാൻ 250 കോടി രൂപ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയിൽവേ മാനേജർ ജോൺ തോമസ് പറഞ്ഞു. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാകും. ഇതോടെ, ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.