ലഖ്നൗ: ഡൽഹിയിലെ തിഹാർ ജയിലിലേക്ക് യു.പി.യിൽനിന്ന് രണ്ട് ആരാച്ചാർമാരെത്തും. തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരമാണ് ഇവരെ താത്‌കാലികമായി വിട്ടുകൊടുക്കുന്നതെന്ന് യു.പി. ജയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽസമുച്ചയമായ തിഹാറിന് സ്വന്തമായി ആരാച്ചാരില്ല. ലഖ്നൗ ജയിലിലും മീററ്റിലുമായി രണ്ടുപേർ യു.പി.യിലുണ്ട്. ഇവരെയാണ് ഡൽഹിക്കയക്കുക. നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആരാച്ചാർമാർക്കായി ജയിലധികൃതർ ശ്രമം തുടങ്ങിയത്. വധശിക്ഷ 16-നകം നടപ്പാക്കുമെന്നായിരുന്നു സൂചന.
എന്നാൽ, പ്രതികളിലൊരാളായ അക്ഷയ് കുമാർസിങ് നൽകിയ പുനഃപരിശോധനഹർജി 17-ന് കേൾക്കാനായി വ്യാഴാഴ്ച സുപ്രീംകോടതി മാറ്റിയിട്ടുണ്ട്. ഇതിൽ തീർപ്പായ ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക.
നിർഭയ കേസിൽ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട പ്രതികളായ പവൻ ഗുപ്ത, അക്ഷയ് കുമാർ സിങ്, മുകേഷ് സിങ്, വിനയ് ശർമ എന്നിവരാണ് തിഹാറിലുള്ളത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ദുർഗുണപരിഹാര പാഠശാലയിലെ ശിക്ഷയ്ക്കുശേഷം പുനരധിവാസകേന്ദ്രത്തിലാണുള്ളത്.
2012 ഡിസംബർ 16-ന് ഡൽഹിയിൽ ഓടുന്ന ബസിൽ 23-കാരിയായ പാരാമെഡിക്കൽ വിദ്യാർഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗംചെയ്ത് കൊന്ന സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു.
Content Highlights: Nirbhaya case Tihar Jail