ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ അഞ്ച് അതിർത്തികൾ സ്തംഭിപ്പിച്ചുള്ള കർഷകപ്രക്ഷോഭം വ്യാഴാഴ്ച അമ്പതുദിവസം പിന്നിട്ടു. നിയമങ്ങൾ നടപ്പാക്കുന്നതു മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കേ, സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസർക്കാർ നിർണായക ചർച്ച നടത്തും. ഇതിനിടെ, നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും മറ്റും ഡൽഹിക്കു തിരിച്ചു.
കർഷകരുമായി കേന്ദ്രം എട്ടു തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഫലപ്രദമായ ചർച്ച നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ മാധ്യമങ്ങളോടു പറഞ്ഞു. കർഷകനേതാക്കളുമായി തുറന്ന മനസ്സോടെ ചർച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുക്കുമെന്ന് കർഷകനേതാക്കളും അറിയിച്ചു.
നിയമങ്ങൾ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ വീഴ്ചയായി അവർ ഉന്നയിക്കാനാണ് സാധ്യത. വിധിയുടെ അടിസ്ഥാനത്തിൽ നിയമങ്ങൾ റദ്ദാക്കാനും ആവശ്യപ്പെടും. നിലവിലെ നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്കു മുമ്പാകെ ഹാജരാവില്ലെന്നും നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴുള്ളവ റദ്ദാക്കി പുതിയ നിയമങ്ങൾ രൂപവത്കരിക്കാനുള്ള സമിതിയോട് സഹകരിക്കാമെന്ന നിലപാടിലാണ് കർഷകർ.
Content Highlights: Farmers protest Delhi