ഇത് ആശീർവാദ് സിനിമാസിന്റെ 25-ാമത്തെ ചിത്രമാണ്. മലയാള സിനിമാപ്രേക്ഷകർ ലാൽസാറിനും പ്രിയൻചേട്ടനും ആശീർവാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് ഈ ചിത്രം.’’ - ദേശത്തിന്റെ അതിരുകൾ മായ്ച്ച് മലയാളസിനിമക്ക് പുതിയ മുഖം നൽകിയ നിർമാതാവ് ആന്റണിപെരുമ്പാവൂർ പുതിയ സിനിമകളുടെ വിശേഷങ്ങൾ പങ്കുവക്കുന്നു.
നിർമിച്ച ചിത്രങ്ങളിൽ 95 ശതമാനവും വിജയത്തിലെത്തിക്കാൻ ആശീർവാദ് സിനിമാസിന് കഴിഞ്ഞിട്ടുണ്ട്,എന്താണ് രഹസ്യം?
കേൾക്കാൻ സന്തോഷമുള്ള കാര്യമാണിത്, പക്ഷേ, അത് പൂർണമായും ശരിയല്ല. എന്നാലും മോഹൻലാലിന്റെ സിനിമകൾ മാത്രം ചെയ്യുന്ന കമ്പനി എന്ന നിലയിൽ പ്രേക്ഷകർക്ക് ഞങ്ങളോട് പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ നിർമിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും വിജയത്തിലേക്ക് എത്തിക്കാൻ അവർ സഹായിച്ചു. ഞാൻ കാണാൻ ആഗ്രഹിക്കുന്ന ലാൽസാറിന്റെ കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് നിർമിച്ചത്. അതുതന്നെയാണ് ഈ കമ്പനിയുടെ വിജയവും.
കോടികൾ മുതൽമുടക്കി മലയാളത്തിൽ ഒരു സിനിമ നിർമിക്കുക എന്നതിനു പിന്നിൽ വലിയ ഉത്തരവാദിത്വമില്ലേ?
നിർമാണത്തിന്റെ 20 വർഷം കഴിഞ്ഞെങ്കിലും, ഓരോ ചിത്രം നിർമിക്കുമ്പോഴും ടെൻഷനുണ്ട്. അന്നും ഇന്നും എന്റെ ധൈര്യം മോഹൻലാൽസാർ മാത്രമാണ്. എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആകണം എന്ന് ഞാൻ ആഗ്രഹിക്കാറില്ല. സിനിമയിൽ അങ്ങനെ സംഭവിക്കാറുമില്ല. എന്നാലും അതിൽ പലതും അപ്രതീക്ഷിതമായി സൂപ്പർഹിറ്റായി മാറുകയായിരുന്നു. പല ചിത്രങ്ങളുടെയും കാര്യം ആലോചിക്കുമ്പോൾ ഉറക്കംവരാത്ത രാത്രികൾ ഉണ്ടാകും. അതുകൊണ്ട് കാര്യമായി ഒന്നും ആലോചിക്കാറില്ല. ഒരുപാട് സ്വപ്നം കാണുന്നവർക്കാണ് ഏറെ ടെൻഷൻ എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്രയും വലിയ സ്വപ്നങ്ങളൊന്നും ഞാൻ കാണാറില്ല.
എന്നിട്ടും മലയാളസിനിമയ്ക്ക് സ്വപ്നം കാണാൻപോലും കഴിയാത്ത ബജറ്റിലാണ് മരക്കാർ നിർമിച്ചത്?
ശരിയാണ്, ഒരാഴ്ച ആ സിനിമയുടെ ഷൂട്ടിങ്ങിനായി ചെലവഴിച്ച കാശുകൊണ്ട് മലയാളത്തിൽ ഒരു സിനിമയെടുക്കാം. അങ്ങനെ എത്രയോ ദിവസങ്ങൾ... ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യന്മാരുടെയും സ്വപ്നങ്ങൾക്കൊപ്പമാണ് ഞാൻ ചേർന്നുനിന്നത്. അപ്പോഴെല്ലാം എന്റെ പ്രതീക്ഷ ലൊക്കേഷൻ ആദ്യമെത്തുന്ന പ്രിയദർശൻസാറും കൈയും മെയ്യും മറന്ന് അഭിനയിക്കുന്ന ലാൽസാറും മാത്രമായിരുന്നു. അവരുടെ ആത്മാർഥമായ സമീപനത്തിന് മുൻപിൽ അവർക്കുവേണ്ടത് ചെയ്തുകൊടുക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.
ദൃശ്യം, ലൂസിഫർ എന്നീ ചിത്രങ്ങൾക്കുശേഷം മലയാളസിനിമയുടെ മാർക്കറ്റ് വലുതായിട്ടുണ്ട്. കളമറിഞ്ഞ് മുന്നോട്ടുപോയാൽ 50 കോടി രൂപ ധൈര്യമായി ഇറക്കാൻ പറ്റിയ മാർക്കറ്റാണ് നമ്മളുടെത്.
കഴിഞ്ഞ ചിത്രമായ ലൂസിഫറും ബിഗ് ബജറ്റ് ചിത്രമായിരുന്നു, അത് ഇത്രയും സൂപ്പർഹിറ്റായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ലാൽസാറിനെ നായകനാക്കി, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാകും ലൂസിഫർ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാൻ ആ ചിത്രത്തിന്റെ കഥ കേട്ടതും മനസ്സിൽ കണ്ടതും പോലെയല്ല പൃഥ്വിരാജ് കേട്ടത്. അതിന്റെ വ്യത്യാസം ചിത്രത്തിന്റെ റിച്ച്‌നസിലുണ്ടായിട്ടുണ്ട്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പൃഥ്വിരാജിനെപ്പോലെ ഇത്രയും ആത്മാർഥമായി വർക്ക് ചെയ്യുന്ന സംവിധായകനെ കണ്ടിട്ടില്ല. ഊണിലും ഉറക്കിലും അദ്ദേഹത്തിന് സിനിമ മാത്രമാണ്.
ലാൽസാറിന്റെ രസകരമായ ചില മാനറിസങ്ങൾ കാണാൻ കൊതിക്കുന്ന പ്രേക്ഷകരുണ്ട്. അത്തരം കാര്യങ്ങൾ കൊടുത്താൽ പ്രേക്ഷകർ എന്നും ഹാപ്പിയായിരിക്കും. അത് എത്ര കൊടുത്താലും പ്രേക്ഷകർ സ്വീകരിക്കും, അത് കണ്ടുപിടിച്ച് സിനിമ ചെയ്യുക എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും ജോലിയാണ്.അത്തരം ഒരു ജോലിയാണ് ലൂസിഫറിലൂടെ പൃഥ്വിരാജ് ചെയ്തത്. ഇത്തരം സിനിമകൾ ഉണ്ടാവണം, എന്നാൽ മാത്രമേ സിനിമയും ഇൻറസ്ട്രിയും നിലനിൽക്കൂ.
മലയാളത്തിൽ 100 കോടി ബജറ്റ് സിനിമ എടുക്കുക എന്നത് കൈവിട്ട കളിയല്ലേ?
ഈ ചോദ്യം മരക്കാർ എന്ന സിനിമ അനൗൺസ് ചെയ്തപ്പോൾതന്നെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇത്രയും ബജറ്റ് വേണ്ടിവരുമെന്ന് ചിത്രത്തിന്റെ പ്രാഥമിക ചർച്ചയിൽ തന്നെ ഞങ്ങൾക്ക് മനസ്സിലായിരുന്നു. പക്ഷേ, അതെങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഒടിയൻ, ലൂസിഫർ, മരക്കാർ എന്നീ മൂന്ന് സിനിമകളാണ് അന്ന് ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നത്. അതിൽ കുഞ്ഞാലിമരക്കാർ അവസാനം വരും. അതിൽ ആദ്യത്തെ രണ്ടിൽ ഒരു അദ്‌ഭുതം സംഭവിക്കുമെന്ന് ഞങ്ങളുടെ മനസ്സ് പറഞ്ഞു. ദൈവകൃപയാൽ ലൂസിഫർ വിചാരിച്ചതുപോലെ മെഗാഹിറ്റായി. അതുകൊണ്ടുതന്നെ വിചാരിച്ച ബജറ്റിൽ അതിനുശേഷം വന്ന മരക്കാർ പൂർത്തിയാക്കാൻ കഴിഞ്ഞു. ലൂസിഫറിന് മറിച്ചാണ് സംഭവിച്ചതെങ്കിൽ മരക്കാറിന്റെ ഭാവി എന്താകുമെന്ന് പറയാൻ കഴിയില്ല, ഇതാണ് സിനിമയുടെ സ്ഥിതി.
ഇനി നമുക്ക് ഭയയ്ക്കാനില്ല. ലൂസിഫറിനുശേഷമാണ് മലയാളസിനിമയുടെ ചൈനീസ് മാർക്കറ്റ് തുറന്നത്. മലയാളത്തിലെ ദൃശ്യം അവിടെ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റായി. ഇനിയും അവിടെ മലയാളസിനിമയുടെ സാധ്യത കൂടുതലാണ്. കാരണം മലയാളത്തെക്കാൾ അഞ്ചിരട്ടിയാണ് ചൈനയിലെ ഫിലിം മാർക്കറ്റ്. കുഞ്ഞാലി മരക്കാർ ഹിന്ദി, ചൈനീസ് സബ്‌ടൈറ്റിലിലാണ് ചൈനയിൽ പ്രദർശിപ്പിക്കുന്നത്.
മോഹൻലാൽ സംവിധായകനായി എത്തുന്ന ബറോസും ആശീർവാദ് സിനിമാസാണല്ലോ നിർമിക്കുന്നത്. അതും ബിഗ് ബജറ്റ് ചിത്രമാണോ?
രചനയിലും അവതരണത്തിലും ഏറെ പുതുമകളും വിസ്മയങ്ങളും തീർക്കുന്ന ചിത്രമായിരിക്കും ബറോസ്. എന്നാൽ അതിന്റെ ബജറ്റ് കുഞ്ഞാലിമരക്കാറിന് മുകളിൽ പോകില്ല. ഏറെ ടെക്‌നിക്കൽ പെർഫെക്ഷൻ ആവശ്യമുള്ള ചിത്രമാണത്. ജൂൺ ആദ്യവാരം ഗോവയിൽ ചിത്രീകരണം തുടങ്ങാനാണ് പരിപാടി. അണിയറപ്രവർത്തനം പുരോഗമിക്കുകയാണ്.
ലൂസിഫർ ടീം വീണ്ടും ഒന്നിക്കുന്ന എമ്പുരാൻ എന്നുവരും?
എമ്പുരാന്റെ കഥ പൂർത്തിയായി. അടുത്തവർഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ. സിനിമയിൽ അസാധാരണമായി എന്തെങ്കിലും ചെയ്താലേ പ്രേക്ഷകർ ഏറ്റെടുക്കുകയുള്ളൂ. അതിനുള്ള ഹോംവർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന് മുൻപും പിൻപും ചേർന്ന് കഥകളുടെ സമാഹാരമായിരിക്കും എമ്പുരാൻ. രാവും പകലും മനസ്സിൽ ആ സിനിമയുമായാണ് പൃഥ്വിരാജ് സഞ്ചരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സുപ്രിയ പറയുന്നത്. ആ സിനിമ ചെയ്യാൻ അദ്ദേഹത്തിന് അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരും. അത്രയും ആത്മാർഥതയുള്ള സംവിധായകനെ കിട്ടാൻ പാടാണ്. ഇന്ത്യൻ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയിൽ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകൻ സ്ഥാനം പിടിക്കും. ലൂസിഫർ കണ്ട രജനികാന്തും ഷാരൂഖ്ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവർ കൊണ്ടുപോകുന്നതിന് മുൻപ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ.