കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പാ രംഗത്തേക്ക് ചുവടുവെക്കുന്നു. ഇലക്‌ട്രിക് വാഹനങ്ങൾക്കാണ് തുടക്കത്തിൽ വായ്പ ലഭ്യമാക്കുക. ഇലക്‌ട്രിക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്കെല്ലാം വായ്പ ലഭിക്കും.
നിലവിൽ കെ.എഫ്.സി. വഴി നൽകിവരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ശതമാനം പലിശയിൽ വായ്പ ലഭ്യമാക്കും. വിദേശത്തുനിന്നു മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നോർക്കയുടെ എൻ.ഡി.പി.ആർ.ഇ.എം. പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശയിൽ വായ്പ നൽകും.
ഇലക്‌ട്രിക് വാഹനങ്ങൾ ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹാർദപരവുമാണ്. മാത്രമല്ല, പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഭാവി കൂടി കണക്കിലെടുത്താണ് കെ.എഫ്.സി. ഇത്തരമൊരു വായ്പാ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
വാഹനത്തിന്റെ ഓൺ റോഡ് വിലയുടെ 88 ശതമാനം, പരമാവധി 50 ലക്ഷം രൂപ വരെയാണ് കെ.എഫ്.സി. വായ്പ നൽകുക. അഞ്ച് വർഷമാണ് തിരിച്ചടവ് കാലാവധി. വാഹനത്തിന്റെ ഈട് അല്ലാതെ മറ്റ് ജാമ്യവസ്തുക്കൾ ഒന്നുമില്ല. സർക്കാരിൽനിന്നുള്ള മറ്റ് സബ്‌സിഡികളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.