കൊച്ചി: കോവിഡ് ഉയർത്തിയ വെല്ലുവിളികളെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് 2020 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 91.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 90.54 കോടി രൂപയുടെ ലാഭത്തിലായിരുന്നു ബാങ്ക്. അതേസമയം, 377 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി.
മൊത്തം കിട്ടാക്കടം വായ്പയുടെ 4.90 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.12 ശതമാനമായും കുറച്ചുകൊണ്ടുവരാൻ സാധിച്ചു. വായ്പയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും നിക്ഷേപത്തിൽ വളർച്ച കൈവരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ കിട്ടാക്കടത്തിനായി കൂടുതൽ തുക വകയിരുത്തിയതാണ് നഷ്ടം രേഖപ്പെടുത്താൻ ഇടയാക്കിയതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു. കോർപ്പറേറ്റ് വായ്പയുടെ അനുപാതം കുറച്ച് റീട്ടെയിൽ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
2021 ഏപ്രിൽ-ജൂൺ പാദത്തോടെ പുതിയ വളർച്ച തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കെന്ന് മുരളി രാമകൃഷ്ണൻ അറിയിച്ചു.