ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
റിയാദ്: രാഷ്ട്ര സമ്പദ്ഘടനയുടെ പുരോഗതിക്ക് എന്നും മുതല്‍ക്കൂട്ടായ പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2023-2024-ലെ കേന്ദ്ര ബജറ്റ് പ്രവാസികളേയും രാജ്യത്തെ പാവപ്പെട്ടവരേയും കേരളത്തെ പൂര്‍ണമായും അവഗണിക്കുന്നതായിരുന്നു. പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന ഒരു തുടര്‍ക്കഥയായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് രാജ്യ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ബദല്‍ ബജറ്റ് കേരളം മുന്നോട്ടുവയ്ക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്ക് നോര്‍ക്ക വകുപ്പിലൂടെ ജന്മനാട്ടില്‍ 'ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍' അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അഞ്ചു കോടി രൂപ, മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി, പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്ന് 25 കോടി, പുനരധിവാസത്തിനും നൈപുണ്യ വികസനത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും വിവിധ പദ്ധതികളില്‍ 85 കോടി രൂപ, കൂടാതെ കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് കുടുംബശ്രീ വഴി രണ്ടുലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ, സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ തുടങ്ങി പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന ഒട്ടനവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ലോക കേരളസഭയിലെ ചര്‍ച്ചകളിലൂടെ പ്രവാസികളുടെ ആവശ്യങ്ങളും ആവലാതികളും സമൂഹത്തിന് മുന്നിലെത്തിക്കുന്നതോടൊപ്പം ഭരണപരമായ തീരുമാനങ്ങളിലൂടെ ഇടതുസര്‍ക്കാര്‍ പ്രവാസികളോടുള്ള തങ്ങളുടെ പ്രതിബദ്ധത നിറവേറ്റുകകൂടിയാണ് ചെയ്തിരിക്കുന്നത്. നവകേരള സൃഷ്ടിക്ക് പ്രവാസികള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണക്കുള്ള അംഗീകാരമാണ് ബജറ്റില്‍ പ്രവാസികളെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളെന്ന് കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
Content Highlights: kerala budget, riyadh keli stand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..