.
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടക്കുന്നതാണ്.
ഈ കൺവെൻഷനിൽ കേരളാ മുഖ്യമന്ത്രി, കേരളാ ഗവർണർ, മന്ത്രിമാർ, എം പി മാർ, എം. എൽ. എ മാർ, സാഹിത്യകാരൻമാർ, പത്രപ്രവർത്തകർ തുടങ്ങി കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന അതിന്റെ നാല് പതിറ്റാണ്ടു പൂർത്തിയാക്കുന്നു എന്നത് ഈ കേരളാ കൺവെൻഷന്റെ പ്രത്യേകത കൂടിയാണ്. നാല്‍പ്പത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മറ്റൊരു നാഷണൽ സംഘടന അമേരിക്കയിൽ ഉണ്ടാകുമോ എന്നറിയില്ല. ഫൊക്കാനയുടെ നാൽപതു വർഷങ്ങൾ അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ ചരിത്രം കൂടിയാണ്.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിന് അമേരിക്കന്‍ മലയാളികളുടെ സാന്നിധ്യം, അല്ലെങ്കിൽ ഫൊക്കാനയുടെ സാനിധ്യം ഉറപ്പിക്കുവാന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇതിനോടകം സാധിച്ചിട്ടുണ്ട്. അതിന് വേദിയൊരുക്കുക കൂടിയാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍. 2023 മാർച്ച് 31 തിയതി വൈകിട്ട് 4 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. വൈകിട്ട് 6 മണിക്ക് ഉദ്‌ഘാടന സമ്മേളനം.
2023 ഏപ്രിൽ 1 ന് രാവിലെ വിമെൻസ് ഫോറം സെമിനാർ, വിമെൻസ് ഫോറം നഴ്സിംഗ് സ്കോളർഷിപ്പ് വിതരണവും മറിയാമ്മ പിള്ള മെമ്മോറിയൽ അവാർഡ് വിതരണവും നടത്തും.
കേരള സർവകലാശാലയും അമേരിക്കൻ ഫൊക്കാനയും ചേർന്ന് നൽകുന്ന “ഭാഷക്കൊരു ഡോളർ”പുരസ്‌കാര വിതരണം.
ബിസിനസ് സെമിനാർ, മീഡിയ സെമിനാർ, സാഹിത്യ സമ്മേളനം (സതീഷ് ബാബു പയ്യന്നൂർ സാഹിത്യ അവാർഡ് )
മികച്ച മന്ത്രി, എം പി, എം. എൽ. എ. പുരസ്കര വിതരണം, സമാപന സമ്മേളനം, കലാപരിപാടികൾ തുടങ്ങി രണ്ട് ദിവസത്തെ കൺവെൻഷൻ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ എന്നതിലുപരി ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങളെ കേരള ജനതയ്ക്കു മുമ്പില്‍ സമഗ്രമായി അവതരിപ്പിക്കുക എന്നത് കൂടിയാണ് ലക്ഷ്യം. ഫൊക്കാന വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഈ കൺവെൻഷനിൽ തുടക്കം കുറിക്കും. കേരളത്തിന്റെ വികസനത്തിന് എവിടെയൊക്കെ സഹായം എത്തിക്കാൻ കഴിയുമോ അത് ചെയ്യുക എന്നത് കൂടിയാണ് ലക്‌ഷ്യം. അതുകൊണ്ട് തന്നെയാണ് ഫൊക്കാനയ്ക്കു മലയാളി മനസ്സില്‍ ഉള്ള സ്ഥാനം മറ്റൊരു പ്രവാസി സംഘടനയ്ക്കും ലഭിക്കാത്തത്. മലയാളികളുടെ മനസ്സിൽ ഫൊക്കാന എന്നും അവരോടൊപ്പമുണ്ട്.
ഈ കണ്‍വന്‍ഷന്റെ പ്രത്യേകതകൾ നഴ്‌സ് പുരസ്കാരം ആണ്. കേരളത്തിന്റെ മാലാഖമാരായ നേഴ്‌സുമാരാണ് നമ്മുടെ സമൂഹത്തിന്റെ നട്ടെല്ല്. അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ കുടുതലും നഴ്സിങ്ങുമായി ബന്ധപ്പെട്ട മേഖലകളിൽ ആണ് പ്രവർത്തിക്കുന്നത്.
ഫൊക്കാനയുടെ എക്കാലത്തെയും പ്രസ്റ്റീജ് പ്രോഗ്രാം ആണ് ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം, സാഹിത്യ സമ്മേളനം എല്ലാ ഫൊക്കാന കണ്‍വന്‍ഷനിലും ഫൊക്കാനയുടെ ഒരു മുഖമുദ്രയാണ്. ബിസിനസ്സ് സെമിനാർ നവ സംരംഭകരെയും ബിസിനെസ്സ് ലോകത്ത് പരിചയപ്പെടുത്തി കൊടുക്കുന്ന വേദികുടിയാണ്.
അമേരിക്കന്‍ മലയാളികളുടെ നിറസാന്നിധ്യമാണ് കേരളാ കണ്‍വന്‍ഷനിൽ ഫൊക്കാന പ്രതിക്ഷിക്കുന്നത്. അമേരിക്കയിൽ നിന്നും നൂറിൽ അധികം കുടുംബങ്ങൾ ഇപ്പോൾ തന്നെ കൺവെൻഷനിൽ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.
കേരള കൺവെൻഷന്റെ വിജയത്തിന് വേണ്ടി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഒരു മാസത്തോളം കേരളത്തിൽ തങ്ങി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. കേരളീയം ഭാരവാഹിയായ ലാലു ജോസഫ്, ഹരികുമാർ എന്നിവർ എന്നും ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹിയുമായി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കേരളാ കൺവെൻഷൻ ആയിരിക്കും ഇതെന്ന് ഡോ. കല ഷഹി അഭിപ്രായപ്പെട്ടു.
കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത നിറസാന്നിദ്ധ്യമായ കേരളീയം ആതിഥേയത്വം വഹിക്കുന്ന കണ്‍വന്‍ഷന്‍ എന്ന പ്രത്യേകതയും ഫൊക്കാനാ കേരളാ കണ്‍വന്‍ഷനുണ്ട്.
പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചാക്കോ കുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷർ ഡോ. മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷറർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , കൺവെൻഷൻ ചെയർമാൻ വിപിൻ രാജ്, കേരള കൺവെൻഷൻ ചെയർ മാമ്മൻ സി ജേക്കബ്,കൂടാതെ കേരളീയത്തിന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റയും പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഏവരെയും ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷനിലക്ക് സ്വാഗതം ചെയ്യുന്നതായി ഇവർ അറിയിച്ചു.
വാർത്ത: ശ്രീകുമാർ ഉണ്ണിത്താൻ
Content Highlights: Fokana Kerala Convention
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..