'ഇൻസ്പയർ' ഇൻഡോ- അറബ് കൾച്ചറൽ എക്‌സിബിഷൻ സംഘാടകർ വാർ ത്താസമ്മേളനത്തിൽ
മനാമ: അറിവിന്റേയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളുമായ് ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അവതരിപ്പിക്കുന്ന 'ഇന്‍സ്പയര്‍' ഇന്‍ഡോ- അറബ് കള്‍ച്ചറല്‍ എക്‌സിബിഷന് ഡിസംബര്‍ 15 വ്യാഴാഴ്ച തുടക്കമാവും. സിഞ്ചിലെ അല്‍ അഹ്‌ലി ക്ലബ്ബില്‍ പ്രത്യേകം തയാറാക്കിയ വിശാലമായ പവലിയനില്‍ ബഹ്റൈന്‍- അറബ് സാംസ്‌കാരിക തനിമയെ പരിചയെപ്പടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇതിലൂടെ പവിഴദ്വീപിനെ കുറിച്ചും അതിന്റെ സാംസ്‌കാരിക തനിമയെ കുറിച്ചും ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബഹ്റൈന്‍ പാര്‍ലമെന്റ് മുന്‍ അധ്യക്ഷന്‍ ഖലീഫ അല്‍ ദഹ്റാനിയുടെ രക്ഷാധികാരത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നട ത്തുന്ന എക്‌സിബിഷന്റെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 15ന് വൈകിട്ട് ഏഴ് മണിക്ക് നടക്കും. ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകളാണ് ഒരുക്കുക. ത്രിമാന രൂപത്തിലുള്ള മോഡലുകള്‍, മള്‍ട്ടി മീഡിയ പ്രസന്റേഷനുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഡിസ്പ്ലെ, കാര്‍ട്ടൂണ്‍, കാരിക്കേച്ചറുകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സ്റ്റാളുകള്‍ ജനങ്ങള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
ബഹ്റൈന്റെ സാംസ്‌കാരിക പൈതൃകങ്ങളില്‍ ഏറെ പ്രാധാന്യമുള്ള മുത്തുകളുമായി ബന്ധപ്പെട്ട സ്റ്റാളാണ് എക്‌സിബിഷന്‍ ഹാളിലേക്ക് കയറിവരുന്ന കാണികളെ ആദ്യമായി വരവേല്‍ക്കുക. തുടര്‍ന്ന് അറബിക് കാലിഗ്രഫി, പ്രപഞ്ചോല്‍പത്തി, മനുഷ്യോല്‍പത്തി, തുടങ്ങിയ സ്റ്റാളുകളാണ് ഉണ്ടാവുക. മനുഷ്യനെ വിസ്മയിപ്പിക്കുന്ന സാംസ്‌കാരിക പാരമ്പര്യമാണ് അറബ് ജനതക്കുള്ളത്. അതിലേറ്റവും പ്രാധാന്യമേറിയ ഒന്നാണ് മുത്തുവാരല്‍. ആഴക്കടലില്‍ നിന്നും മുത്തുകള്‍ വാരിയെടുത്ത് തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കിയവരാണ് ബഹ്റൈനികള്‍. എണ്ണയുടെ കണ്ടുപിടിത്തത്തിന് മുമ്പ് ബഹ്
റൈനികളുടെ പ്രധാന വരുമാനമാര്‍ഗം മുത്തുവാരലും മല്‍സ്യബന്ധനവുമായിരുന്നു. ലോകത്ത് തന്നെ ഏറ്റവും വിലമതിക്കുന്ന മുത്തുകള്‍ ബഹ്റൈന്‍ മു ത്തുകളാണ്. മല്‍സ്യബന്ധന ജോലിയുമായി ബന്ധപ്പെട്ട് മലയാളികളുള്‍െപ്പടെയുള്ള നിരവധി പ്രവാസികളും ബഹ്റൈനില്‍ ഉണ്ട്.
പ്രവാസികളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ബോധവത്കരണ സ്റ്റാളുകളില്‍ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, പലിശ, ഭ്രൂണഹത്യ, അഴിമതി, ധൂര്‍ത്ത്, ചൂതാട്ടം തുടങ്ങിയവയുടെ കെടുതികള്‍ അനാവരണം ചെയ്യുന്ന സ്റ്റാളുകളും ഒരുക്കും. കൂടാതെ കുടുംബം, കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍, പരിസ്ഥിതി, സദാചാരം, മനുഷ്യന്റെ നിസ്സഹായാവസ്ഥ, ആത്മീയ ചൂഷണങ്ങള്‍ തുടങ്ങിയ സ്റ്റാളുകളും തയ്യാറാവുന്നുണ്ട്. ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വളണ്ടിയര്‍മാരും ടീംസ് ഇന്ത്യ പ്രവര്‍ത്തകരും സ്റ്റാളുകളിലെ വിഷയങ്ങള്‍ കാണികള്‍ക്ക്
വിശദീകരിച്ചു കൊടുക്കും.
എക്‌സിബിഷന്‍ ദിവസങ്ങളില്‍ വിവിധ മള്‍ട്ടി സ്‌പെഷ്യലിസ്റ്റുകള്‍ പങ്കെടുക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, കുട്ടികള്‍ക്കായുള്ള രസകരകമായ കളിമൂലകള്‍, നാടന്‍ വിഭവങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യമേള, ബൌണ്‍സി കാസില്‍, ബഹ്റൈനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാപരിപാടികള്‍, പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങള്‍, കവിയരങ്ങ്, ചര്‍ച്ചാ സദസുകള്‍ എന്നിവയും നടക്കും. കോണ്‍വെക്‌സ് ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും. എക്‌സിബിഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ പുരോഗതി കഴിഞ്ഞ ദിവസം ഫ്രന്‍ഡ്‌സ് നേതാക്കള്‍ ബഹ്റൈന്‍ പാര്‍ലമെന്റ് മുന്‍ അധ്യക്ഷന്‍ ഖലീഫ അല്‍ ദഹ്റാനിയുമായും കാപിറ്റല്‍ ചാരിറ്റി ഭാരവാഹികളുമായും ചര്‍ച്ച ചെയ്തു വിലയിരുത്തി.
എക്‌സിബിഷന്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ സെക്രട്ടറി ജാസിം അലി ജാസിം സബ്ത്, ഡയറക്ടര്‍ ബോര്‍ഡ് മെന്റര്‍ മുഹമ്മദ് ഖലീഫ അല്‍ ദോസരി, ഫ്രന്‍ഡ്‌സ് ആക്ടിങ് പ്രസിഡന്റ് എം.എം. സുബൈര്‍, വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍,
ജനറല്‍ സെക്രട്ടറി എം.അസീസ്, എക്‌സിബിഷന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സാജിര്‍ ഇരിക്കൂര്‍, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹ്‌യുദ്ദീന്‍, കണ്ടന്റ് ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, പ്രൊഡക്ഷന്‍ ഡയറക്ടര്‍ എ. ഷക്കീര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: bahrain manama national day celebration friends social association
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..