പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സംഗമം
മനാമ: രാജ്യത്തിന്റെ തനതായ പൈതൃകവും സാമൂഹിക സുരക്ഷയും നിലനിര്‍ത്തുന്നതിന് രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളും പൗര സമൂഹവും ഒന്നിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു. ഹ്രസ്വ സന്ദര്‍ശനത്തിന് ബഹറൈനില്‍ എത്തിയ അദ്ദേഹം പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച നേതൃത്വ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. ഒരു നിയമ നടപടിയുടെ ഭാഗമായി സംഭവിച്ച ഒന്നല്ല രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ജനാധിപത്യ വിരുദ്ധതയുടെ ഭാഗമാണത്. കേവല വിമര്‍ശനം കൊണ്ടോ സാമ്പ്രദായിക പ്രതിഷേധങ്ങളിലൂടെയോ മറികടക്കാവുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമല്ല രാജ്യത്തുള്ളത്. മനുഷ്യരെ ഭക്ഷണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ തട്ടുകളായി തിരിക്കുന്നത് രാജ്യം നേരിടുന്ന വലിയ രാഷ്ട്രീയ-സാമൂഹിക വിപത്തായി തിരിച്ചറിഞ്ഞുള്ള വിശാല ജനാധിപത്യ നീക്കം ഉണ്ടാകണം.
കോണ്‍ഗ്രസ് ഉള്‍പ്പെടെ മുഴുവന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവുമടക്കമുള്ള പാര്‍ട്ടികളും ഉള്‍പ്പെടുന്ന വിശാല രാഷ്ടീയ മുന്നേറ്റം രൂപപ്പെടണം. രാജ്യത്തെ പൗര സമൂഹത്തെയും വ്യത്യസ്ത സാമുദായിക വിഭാഗങ്ങളെയുമെല്ലാം ഈ മുന്നേറ്റത്തില്‍ അണിചേര്‍ക്കാന്‍ കഴിയണമെന്നും അത്തരമൊരു മുന്നേറ്റത്തിന്റെ അടിയന്തര സാഹചര്യമാണ് രാജ്യത്തുള്ളത് എന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് പോള്‍ സഖ്യമോ തെരെഞ്ഞെടുപ്പടുക്കുമ്പോള്‍ രൂപപ്പെടുന്ന തട്ടിക്കൂട്ട് സഖ്യങ്ങളോ കൊണ്ട് ആസുത്രിതവും സംഹാരാത്മകവുമായി മുന്നോട്ട് പോകുന്നവരെ തോല്‍പിക്കാനാവില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിന്റെ ബജറ്റ് വരുമാനത്തിന്റെ 33 ശതമാനത്തിന് തുല്യമായ സംഖ്യ രാജ്യത്തേക്കയക്കുന്ന പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് സര്‍ക്കാര്‍ ബജറ്റുകളില്‍ അവഗണന മാത്രമുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രവാസികളുടെ വേനല്‍ക്കാല അവധികളില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ വിമാന നിരക്ക് വര്‍ദ്ധനവ് കുറയ്ക്കുന്നതിന് സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ച നേതൃ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി സി എം. മുഹമ്മദലി സ്വാഗതവും ഇര്‍ഷാദ് കോട്ടയം നന്ദിയും പറഞ്ഞു.
Content Highlights: A broad coalition should be formed against the central policy that destroys democracy: Razak Paleri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..