-
എന്താണ് മരുന്ന് എന്ന ചോദ്യത്തിന് വ്യവസ്ഥാപിത ഉത്തരങ്ങൾ പലതുണ്ടാകാം. എന്നാൽ, ഈ കൊറോണക്കാലത്ത് ഇന്ത്യയിൽനിന്നു ചിന്തിക്കുമ്പോൾ, അത് കാരുണ്യവും മനുഷ്യത്വവും മറ്റും ഉൾച്ചേർന്ന ഒരു സംസ്കാരമാണ് എന്നതാകും ഉത്തരം. കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്ന് കണ്ടെത്തിയിട്ടുള്ള ഹൈഡ്രോക്സി ക്ലോറോക്വിന് അടുത്തിടെ ഏർപ്പെടുത്തിയിരുന്ന കയറ്റുമതിവിലക്ക് കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. വിവിധ രാജ്യങ്ങളുടെ ആവശ്യവും അഭ്യർഥനയും കണക്കിലെടുത്താണ് പുതിയ നടപടി. ഇതുസംബന്ധിച്ച് ഏറെ വിലയിരുത്തലുകളും വിമർശനങ്ങളുമുയരുന്നുമുണ്ട്. എന്നാൽ, അതിലെല്ലാമുപരിയായി കാലം ഇതിനെ വിലയിരുത്തുക മനുഷ്യരാശിയുടെ സമ്പന്നമായ ചരിത്രങ്ങളിലൊന്നായിട്ടാകും. തർക്കമില്ല.
എന്തുകൊണ്ട് ഇന്ത്യ എന്ന അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തും. 2018-’19 വർഷം മറ്റുരാജ്യങ്ങളിലേക്ക് നാം കയറ്റുമതി ചെയ്ത മരുന്നുകളുടെ മൂല്യം 1913 കോടി ഡോളറിന്റേതാണ്. അതായത് 1,45,388 കോടി രൂപയുടെ. കുട്ടികൾക്ക് നൽകാനായി ലോകാരോഗ്യസംഘടന സംഭരിക്കുന്ന അഞ്ചാംപനി മരുന്നിന്റെ 90 ശതമാനവും ഇന്ത്യയിൽനിന്നാണ്. ഡി.പി.ടി., ബി.സി.ജി. കുത്തിവെപ്പ് മരുന്നുകളിൽ 65 ശതമാനവും നൽകുന്നതും നമ്മളാണ്. ജനറിക് മരുന്നുണ്ടാക്കുന്ന ലോകത്തിലെ വലിയ പത്തുകമ്പനികളിൽ നാലെണ്ണവും ഇന്ത്യയിലാണെന്നതും വസ്തുത. ഏറെ രാജ്യങ്ങളിലേക്ക് മരുന്ന് അയക്കുന്നുണ്ടെങ്കിലും അമേരിക്കയാണ് നമ്മുടെ മുന്തിയ ഇടപാടുകാരൻ. ഗുണമേന്മയും വിലക്കുറവുമാണ് ലോകത്തിന്റെ ഫാർമസി എന്ന നിലയിലേക്കുള്ള ഇന്ത്യൻ വളർച്ചയുടെ മൂലകാരണം. ആഗോള ആരോഗ്യപരിപാലനരംഗം ഇന്ത്യയെ ആശ്രയിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അതുകൊണ്ട് അത്തരം ആവശ്യങ്ങളോട് ഗുണപരമായി പ്രതികരിക്കാതിരിക്കാനും കഴിയില്ലല്ലോ.
ഹൈഡ്രോക്സി ക്ലോറോക്വിനിനു പുറമേ ലോകത്തെമ്പാടുംനിന്ന് പാരസെറ്റാമോളിനുവേണ്ടിയും അന്വേഷണങ്ങൾ ഇപ്പോഴിവിടേക്ക് വരുന്നു. ഒരു അടിയന്തരസാഹചര്യം വന്നാൽ ആഭ്യന്തര ഉപയോഗത്തിനുള്ള മരുന്നുകൾ ഉണ്ടാകുമോയെന്ന ആശങ്ക ചിലർ ഉന്നയിക്കുന്നുണ്ട്. മരുന്നിന്റെ ഉത്പാദകരിൽ പ്രമുഖരായ മൂന്നു കമ്പനികളോട് വരുന്ന രണ്ടുമാസവും 2.4 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളുടെ ശേഖരം നിലനിർത്തണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പാരസെറ്റാമോളിന്റെ കാര്യത്തിലും ഇതാണുസ്ഥിതി. രാജ്യത്ത് ആവശ്യമുള്ളതിന്റെ 28 ഇരട്ടി പാരസെറ്റാമോളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതെല്ലാം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയുമാണ്. എന്തൊക്കപ്പറഞ്ഞാലും കൊറോണക്കാലം ലോകത്ത് ഇന്ത്യയുടെ വിലാസം അടയാളപ്പെടുത്തുകയാണ്, പ്രത്യേകിച്ച് ഔഷധനിർമാണമേഖലയിൽ. ഇവിടെയാണ് ഇനി നമ്മുടെ ഭരണാധികാരികൾ മിടുക്കുകാട്ടേണ്ടത്. രാജ്യത്തെ വ്യവസായികരംഗം അവസരം മുതലെടുത്തു തുടങ്ങി. ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ പ്രധാന ഉത്പാദകരായ കമ്പനി അവരുടെ പ്രതിമാസ നിർമാണനിരക്ക് ഒന്നരക്കോടി ഗുളികയിൽനിന്ന് പതിനഞ്ചുകോടിയാക്കി ഉയർത്തിക്കഴിഞ്ഞു. കേരളവും ചില ചുവടുകൾ വെക്കാനൊരുങ്ങുകയാണ്. പൊതുമേഖലയിലെ കെ.എസ്.ഡി.പി. മരുന്നുത്പാദനത്തിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. എന്നാലിത് ഇവിടെ നിർത്താൻ പാടില്ല. ഇത്തരത്തിൽ ലോകത്തിനു മുന്നിൽ പുതിയമരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയൊക്കെ അസൂയാർഹമായ വിധത്തിലും വിലയിലും അവതരിപ്പിക്കാൻ നമുക്ക് കഴിയണം. ആ സാധ്യതയാണ് ഫലപ്രദമായി ചൂഷണം ചെയ്യേണ്ടത്. ലോകത്തിനുമുന്നിൽ ഇന്ത്യക്കും കേരളത്തിനും മികച്ച മാതൃകകളാകാൻ ഏറെ അവസരമുണ്ടെന്നും ഓർക്കുക, പ്രവർത്തിക്കുക.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..