മാന്നാർ/വടക്കഞ്ചേരി : തിങ്കളാഴ്ച പുലർച്ചേ അജ്ഞാതസംഘം വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ യുവതിയെ ഉച്ചയോടെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം അവശനിലയിൽ കണ്ടെത്തി. മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദുബിനോയി(39)യെ ആണ് വടക്കഞ്ചേരിയ്ക്കടുത്ത് മുടപ്പല്ലൂരിൽ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവർ വഴിയിലുപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഘമാണെന്നുസംശയിക്കുന്നു. വടക്കഞ്ചേരി-പൊള്ളാച്ചി പാതയിലെ മുടപ്പല്ലൂരിൽ ഇവരെ കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണു മുടപ്പല്ലൂർ ടൗണിനുസമീപം ബിന്ദുവിനെ കാണുന്നത്. ഈ സമയം അവിടെയെത്തിയ ഓട്ടോഡ്രൈവറുടെ ഫോണിൽനിന്ന് ബിന്ദു സ്വന്തംഫോണിലേക്ക് വിളിക്കുകയായിരുന്നു. ഈ സമയം മാന്നാർ പോലീസ് സ്റ്റേഷനിലായിരുന്നു ബിന്ദുവിന്റെ ഫോൺ.
ഫോണെടുത്ത പോലീസ് ബിന്ദുവിനോടു സംസാരിച്ചശേഷം ഓട്ടോഡ്രൈവറോട് അടുത്തുള്ള വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇവരെ എത്തിക്കാൻ നിർദേശിച്ചു. വലതുകൈയിൽ പോറലേറ്റപോലെ ചെറിയമുറിവുമാത്രമാണുണ്ടായിരുന്നത്.
വടക്കഞ്ചേരി പോലീസ് വിവരങ്ങൾ ചോദിക്കുന്നതിനിടെ സ്റ്റേഷനിൽ തലകറങ്ങിവീണ ഇവരെ ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ തട്ടിക്കൊണ്ടുവന്ന വാഹനത്തിൽ നാലുപേരുണ്ടായിരുന്നതായും പണം ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. സ്വർണക്കടത്തുമായി സംഭവത്തിനു ബന്ധമുണ്ടോ എന്ന ചോദ്യത്തിന് പ്രതികരണമുണ്ടായില്ല.
സംഭവം ഇങ്ങനെ
:തിങ്കളാഴ്ച പുലർച്ചേ രണ്ടുമണിയോടെയാണു മാന്നാർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു തൊട്ടുവടക്കുവശത്തുള്ള ബിന്ദുവിന്റെവീട്ടിലേക്ക് പതിനഞ്ചോളംവരുന്ന അക്രമിസംഘമെത്തിയത്. വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകടന്നസംഘം മുൻവാതിൽ തകർത്താണ് അകത്തുകടന്നത്. ഈ സമയം ബിന്ദു, ഭർത്താവ് ബിനോയ്, മകൾ വിസ്മയ, ബിന്ദുവിന്റെ അമ്മ ജഗദമ്മ, സഹോദരൻ ബിജു, ബിനോയിയുടെ സഹോദരൻ ബിജി, സുഹൃത്ത് സുമേഷ് എന്നിവർ വീട്ടിലുണ്ടായിരുന്നു. ആറുപേർ വീട്ടിനുള്ളിൽ പ്രവേശിച്ചു. മറ്റുള്ളവർ വീടിനുപുറത്ത് പലഭാഗത്തായി കാവൽനിന്നു. വീട്ടിൽ പ്രവേശിച്ചവർ വടിവാൾകാട്ടി പുരുഷൻമാരെ മറ്റുമുറികളിലേക്കുമാറ്റിയശേഷം ബിന്ദു കിടന്ന മുറി തള്ളിത്തുറന്ന് ഇവരെ പോക്കിയെടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നു പറയുന്നു. അക്രമികളുടെ മുഖത്ത് വീട്ടുകാർ മുളകുവെള്ളം ഒഴിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ആക്രമണത്തിൽ പരിക്കേറ്റ അമ്മ ജഗദമ്മയെ ആശുപത്രിയിൽ ചികിത്സനൽകിയശേഷം വീട്ടിലെത്തിച്ചു.
ദുബായിൽനിന്നെത്തിയത് 19-ന്
:ദുബായിൽ ജോലിയുള്ള ബിന്ദു ഈ മാസം 19-നാണ് നാട്ടിൽ എത്തിയത്. അന്നുരാത്രിയിൽ ഏതാനുംപേർ വീട്ടിലെത്തി ദുബായിൽനിന്ന് കൊടുത്തുവിട്ട സ്വർണം ആവശ്യപ്പെട്ടതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. എന്നാൽ, സ്വർണം തന്നെ ആരും എൽപ്പിച്ചില്ല എന്നു ബിന്ദു പറഞ്ഞു. രണ്ടുമണിക്കൂറോളം ഇവർ സംസാരിച്ചശേഷം ആളുതെറ്റിയതാകാം എന്നുപറഞ്ഞ് വന്നവർ മടങ്ങി.
ഇതിനുശേഷവും ഇവർ സ്വർണം ആവശ്യപ്പെട്ട് എത്തിയിരുന്നതായി പോലീസ് പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ബിന്ദു പോലീസിൽ പരാതിപ്പെട്ടിട്ടില്ല.