ന്യൂഡൽഹി : റോഡിൽ പരസ്യമായി വെടിവെപ്പുനടത്തുകയും വ്യാപാരിയെ അസഭ്യംപറയുകയുംചെയ്ത യുവതിയെ അറസ്റ്റുചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫറാബാദ് നിവാസിയായ നുസ്രത്ത് (28) ആണ് പിടിയിലായത്. ജാഫറാബാദിലെ ഗുണ്ടാത്തലവനായ നാസിറിന്റെ സഹോദരിയാണ് നുസ്രത്ത്. നവംബർ 18-നാണ് കേസിനാസ്പദമായ സംഭവം.
ചൗഹാൻ ബങ്കാർ തെരുവിലാണ് നുസ്രത്ത് അക്രമംനടത്തിയത്. വ്യാപാരിയുമായി തർക്കത്തിലേർപ്പെട്ടശേഷം കൈയിൽ കരുതിയ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കൂടാതെ വ്യാപാരിയെ പരസ്യമായി അസഭ്യംപറയുകയും ചെയ്തു. കുട്ടികളടക്കം ഒട്ടേറെപ്പേർ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
ബുർഖ ധരിച്ചെത്തിയ നുസ്രത്ത് വെടിയുതിർക്കുന്നതും വ്യാപാരിയെ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. താൻ ഗുണ്ടാത്തലവൻ നാസിറിന്റെ സഹോദരിയാണെന്നും ഇവർ വിളിച്ചുപറഞ്ഞിരുന്നു. സംഭവസമയം യുവതി മദ്യപിച്ചിരുന്നെന്നും മൊബൈൽ ഫോണിനെച്ചൊല്ലിയാണ് വ്യാപാരിയുമായി തർക്കമുണ്ടായതെന്നും പോലീസ് പറഞ്ഞു.