പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ.എം.പ്രദീപ്|മാതൃഭൂമി
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ചടങ്ങാണ് വിവാഹം. ഓരോരുത്തർക്കും അവരുടെ വിവാഹത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുമുണ്ടാകും. വിവാഹചടങ്ങ് അവിസ്മരണീയമാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും അവർ നടത്തും. എന്നാൽ, ഇവിടെയിതാ തന്റെ വിവാഹത്തിന് മാതാപിതാക്കൾ ചെലവഴിക്കാമെന്ന് പറഞ്ഞ തുക കുറഞ്ഞതിന്റെ വിഷമത്തിലാണ് യു.എസിലെ ഒരു യുവതി.
നേരത്തെ നൽകിയ വാക്ക് തെറ്റിച്ച് വിവാഹത്തിന്റെ ബജറ്റ് വെറും 20,000 ഡോളറാക്കി(ഏകദേശം 14.66 ലക്ഷം) വെട്ടിച്ചുരുക്കിയതിലാണ് യുവതിയുടെ പ്രതിഷേധം. ഈ നിലപാട് തുടരുകയാണെങ്കിൽ താൻ ഒളിച്ചോടി പോകുമെന്ന് യുവതി ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് പ്രതിശ്രുത വധുവായ യുവതിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏറെ ചർച്ചയായ ആ കുറിപ്പ് ഇങ്ങനെ:-
'അടുത്തിടെയാണ് എന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. തുടർന്ന് ഞാൻ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. എന്റെ മാതാപിതാക്കളുടെ ഒരേയൊരു മകളാണ് ഞാൻ. നാലര ലക്ഷം ഡോളറോളം അവർ ഒരു വർഷം സമ്പാദിക്കുന്നുണ്ട്. എന്റെ വിവാഹത്തിന് പണം ചെലവഴിക്കാമെന്ന് അവർ എല്ലായ്പ്പോഴും പറയുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം ഉറപ്പിച്ചതോടെ ഞാൻ തന്നെ വിവാഹത്തിനുള്ള ബജറ്റ് തയ്യാറാക്കി. ഏകദേശം 25,000 ഡോളറായിരുന്നു എന്റെ ബജറ്റ്. അപ്പോൾ പിതാവ് പറഞ്ഞു, വിവാഹത്തിന് വേണ്ടി കരുതിയ ബജറ്റ് 40,000 ഡോളറാണെന്ന്.
ഇതോടെ എല്ലാം ഞാൻ തന്നെ ചെയ്യുന്നതിൽനിന്ന് എനിക്ക് ആശ്വാസം ലഭിച്ചു. എന്നാൽ ഇതിനിടെയാണ് മാതാവ് ഒരു വാഗ്ദാനം മുന്നോട്ടുവെച്ചത്. വിവാഹചെലവുകളിൽ കുറവുവരുത്തിയാൽ കുറച്ച് പണം എനിക്ക് സമ്മാനമായി നൽകാമെന്നായിരുന്നു അവരുടെ വാഗ്ദാനം. എന്നാൽ, ഞാനും എന്റെ പ്രതിശ്രുത വരനും അത് വേണ്ടെന്നുവെച്ചു. ഇതിനുപുറമേ മാതാവ് അവരുടെ സുഹൃത്തുക്കൾ മക്കളുടെ വിവാഹത്തിന് വേണ്ടി ചെലവഴിച്ച പണത്തിന്റെ കണക്കുകളും ശേഖരിച്ചു(അതെല്ലാം 25,000 ഡോളറിന് മുകളിലായിരുന്നു). ഇതോടെയാണ് സാമ്പത്തികകാര്യത്തിൽ അല്പം മാറ്റംവരുത്താമെന്ന് അവർ തീരുമാനിച്ചത്.
തുടർന്ന് നേരത്തെയുള്ള രണ്ട് ബജറ്റുകളും തള്ളിക്കളഞ്ഞ മാതാപിതാക്കൾ വെറും 20,000 ഡോളറിന്റെ വിവാഹബജറ്റാണ് എനിക്ക് അനുവദിച്ചത്. തുടക്കത്തിലേ ഇതാണ് ബജറ്റെന്ന് പറഞ്ഞിരുന്നെങ്കിൽ ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല. ഇതിപ്പോൾ 3000 ഡോളറിന്റെ വിവാഹവസ്ത്രം വാങ്ങിയതിന് ശേഷമാണ് പുതിയ ബജറ്റ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ ഇനി വെറും 17,000 ഡോളർ മാത്രമേ ബാക്കിയുള്ളൂവെന്നും യുവതി പറയുന്നു.
തന്റെ വിവാഹബജറ്റ് വെട്ടിച്ചുരുക്കിയ മാതാപിതാക്കൾ മറ്റു കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കുന്നതിനെക്കുറിച്ചും യുവതി വിശദീകരിച്ചിട്ടുണ്ട്. ബേസ്ബോൾ മത്സരത്തിന് 200 ഡോളറിന്റെ ടിക്കറ്റ് വാങ്ങാനും മിക്ക ദിവസങ്ങളിലും അത്താഴത്തിന് 100 ഡോളറിലേറെ ചെലവഴിക്കാനും അവർക്ക് പ്രശ്നമില്ലെന്നാണ് യുവതി പറയുന്നത്. ജൂനിയർ കോളേജ് വിദ്യാർഥിയായ ഇളയ സഹോദരന് കാർ വാങ്ങി നൽകിയതും യുവതിയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഒളിച്ചോടുമെന്ന് പറഞ്ഞപ്പോൾ മാതാവ് അതിന് അനുവദിക്കുന്നില്ലെന്നും അതും അവർക്ക് പ്രശ്നമാണെന്നും യുവതി പറയുന്നു. എന്തായാലും മാതാപിതാക്കളുമായി വിവാഹബജറ്റിനെചൊല്ലി വഴക്കിടുന്നതിന് പകരം താനിഷ്ടപ്പെടുന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് താത്‌പര്യമെന്ന് പറഞ്ഞാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്.
Content Highlights:woman threatens to elope after her parents only allows 14 lakhs for wedding budget
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..