കാനേഡിയൻ പാർലമെൻറിന് മുന്നിലെ പ്രതിഷേധം | ചിത്രം: AFP
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഒട്ടാവയിലെ വീട് ഉപേക്ഷിച്ച് മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായി ശനിയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒട്ടാവയില്‍ 'ഫ്രീഡം കോണ്‍വോയ്' എന്ന് വിളിക്കപ്പെടുന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്തതോടെയാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ അധികൃതര്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.
എന്തിനുവേണ്ടിയാണ് പ്രതിഷേധം?
രാജ്യത്ത് വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ശനിയാഴ്ച കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ തെരുവുകളിലും പാര്‍ലമെന്റിന് മുന്നിലും പ്രതിഷേധം നടന്നിരുന്നു.
അതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെ എതിര്‍ത്തുകൊണ്ടായിരുന്നു പ്രതിഷേധങ്ങളുടെ ആരംഭം. 'ഫ്രീഡം കോണ്‍വോയ്' എന്നായിരുന്നു പ്രതിഷേധത്തിന് അവര്‍ നല്‍കിയ പേര്. എന്നാല്‍ വൈകാതെ ഈ പ്രതിഷേധം വാക്‌സിനേഷന്‍ വിരുദ്ധ പ്രകടനമായി മാറുകയായിരുന്നു.
നിരവധി ട്രക്കുകള്‍ പങ്കെടുത്ത 'ഫ്രീഡം കോണ്‍വോയ്' ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ പ്രകടനം നടത്തി. ഇതോടെ തലസ്ഥാന നഗരിയായ ഒട്ടാവ പ്രതിഷേധത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ചയും സ്തംഭിച്ചു. അതിനിടെ, പ്രകടനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചില ട്രക്ക് ഡ്രൈവര്‍മാര്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഹൈവേ ട്രക്കുകള്‍ നിരത്തി തടഞ്ഞു.
പ്രതിഷേധക്കാര്‍ ഒത്തുകൂടിയതോടെ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും ശനിയാഴ്ച ഒട്ടാവയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് അധികൃതര്‍ മാറ്റുകയായിരുന്നുവെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരം സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ലോക്കല്‍ പോലീസ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
ഒട്ടാവ മേയര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. 'ഭീഷണിപ്പെടുത്തി കാര്യം നേടുന്ന തന്ത്രം നിര്‍ത്തുക, സഹ കനേഡിയന്‍മാരോട് കുറച്ച് ബഹുമാനം കാണിക്കുക,' ഒട്ടാവയിലെ മേയര്‍ ജിം വാട്സണ്‍ ട്വിറ്ററില്‍ കുറിച്ചു.
'സ്വാതന്ത്ര്യ വാഹനവ്യൂഹം' അഥവാ ഫ്രീഡം കോണ്‍വോയ്
കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് യുഎസ്-കാനഡ അതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് അടുത്തിടെ വന്ന ഉത്തരവിനെതിരെ പ്രകടനം നടത്താന്‍ നിരവധി ട്രക്ക് ഡ്രൈവര്‍മാര്‍ ഒത്തുചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച, നിരവധി ട്രക്കുകള്‍ അടങ്ങിയ വാഹനവ്യൂഹങ്ങള്‍ ഒട്ടാവയില്‍ എത്തുകയായിരുന്നു. ഇതോടെ മറ്റ് വാക്‌സിനേഷന്‍ വിരുദ്ധ പ്രതിഷേധക്കാരും ഇവരോടൊപ്പം പ്രകടനത്തില്‍ അണിനിരന്നു.
ഇന്നലെ യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഹൈവേ നാലില്‍ പൂര്‍ണ്ണമായ തടസ്സം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലെ ഒരു പ്രധാന വാണിജ്യ പാതയാണ് പ്രതിഷേധക്കാര്‍ തടസ്സം സൃഷ്ടിച്ച ഹൈവേ 4. നൂറോളം ട്രക്കുകളാണ് റോഡ് ഉപരോധിച്ചത്.
ഞായറാഴ്ച, അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധത്തിന് അയവ് വരുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Content Highlights: What is freedom convoy which pushed canadian president to secret location
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..