ഈഡിത്തിന്റെ വീടിന് ചുറ്റിലുമായി പണിത മാൾ | Photo: twitter.com/Hardywolf359
ന്യൂയോര്‍ക്ക്: സ്വന്തം വീടിനോട് ചിലര്‍ക്ക് വല്ലാത്തൊരു ആത്മബന്ധമുണ്ടാകും. പകരം എന്തൊക്കെ തരാമെന്ന് പറഞ്ഞാലും വീട് വിട്ടുകൊടുക്കാന്‍ അങ്ങനെയുള്ളവർ തയ്യാറാവണമെന്നില്ല. അത്തരത്തില്‍ സ്വന്തം വീടിന് വാഗ്ദാനംചെയ്യപ്പെട്ട സ്വപ്‌ന വില വേണ്ടെന്നുവെച്ച ഒരു സ്ത്രീയുടെ കഥ ആരെയും അതിശയിപ്പിക്കുന്നതാണ്.
അമേരിക്കയിലെ സിയാറ്റില്‍ ജീവിച്ചിരുന്ന ഈഡിത്ത് മെയ്‌സ്ഫീല്‍ഡ് എന്ന വയോധികയുടേതായിരുന്നു ഈ വീട്. 2006 ല്‍ ഈ വീട് ഉള്‍പ്പെടുന്ന സ്ഥലത്ത് ഒരു മാള്‍ നിർമിക്കാന്‍ ഒരു ബില്‍ഡർ രംഗത്തെത്തുന്നതോടെയാണ് ഇവരുടെ വീട് വാർത്തകളില്‍ ഇടംപിടിക്കുന്നത്. മാള്‍ നിർമിക്കുന്നതിനായി വീടിരിക്കുന്ന സ്ഥലം വില്‍ക്കാന്‍ 84-കാരിയായ ഈഡിത്ത് മെയ്‌സ്ഫീല്‍ഡ് തയ്യറായിരുന്നില്ല. വീടിന് മോഹവില വരെ വാഗ്ദാനം ചെയ്തിട്ടും അവർ വഴങ്ങിയില്ല.
1952 -ല്‍ 3750 ഡോളറിനാണ് ഈഡിത്ത് ഈ വീട് വാങ്ങുന്നതെന്ന് സിയാറ്റില്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ അമ്മ ആലീസിനൊപ്പമാണ് ഈഡിത്ത് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട് വില്‍ക്കില്ലെന്ന ഈഡിത്തിന്റെ വാശി വിജയിച്ചതിനാല്‍ അവരുടെ വീടിന് ചുറ്റുമായാണ് അവസാനം മാള്‍ ഉയര്‍ന്നത്. ഈഡിത്തിന്റെ 1050 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് അഞ്ച് നില മാളിനാല്‍ ചുറ്റപ്പെട്ട നിലയിലായി.
ആദ്യം അഞ്ച് കോടിയോളമായിരുന്നു ബില്‍ഡര്‍ ഈഡിത്തിന്റെ വീടിനായി വാഗ്ദാനം ചെയ്ത തുക. പിന്നീട് 7.6 കോടി വരെയായി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഈഡിത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. തങ്ങളുടെ സ്വപ്‌ന പദ്ധതിക്ക് ഈഡിത്തും വീടും ഒരു വിലങ്ങുതടിയായി നിന്നെങ്കിലും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ ഈഡിത്തുമായി ശത്രുതയൊന്നും പുലര്‍ത്തിയില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കൂടാതെ ഫ്‌ളാറ്റിന്റെ കണ്‍സ്ട്രക്ഷന്‍ മാനേജറായ ബാരി മാര്‍ട്ടിനുമായി ഈഡിത്ത് വലിയ സൗഹൃദത്തിലാവുകയും ചെയ്തു. അക്കാലത്ത് ബാരി ഈഡിത്തിനെ ബ്യൂട്ടി പാര്‍ലറിലേക്ക് കൊണ്ടുപോകുകയും വീട് ജോലികളില്‍ സഹായിക്കുകയും വരെ ചെയ്തിരുന്നു.
2008ല്‍ മരിക്കുന്നതിന് തൊട്ട് മുന്‍പായി വീട് വില്‍ക്കാന്‍ ഈഡിത്ത് ബാരിക്ക് അനുമതി നല്‍കി. വിറ്റുകിട്ടുന്ന തുക ബാരിയോട് എടുത്തുകൊള്ളാനും അവര്‍ പറഞ്ഞു. നല്ല വില ലഭിക്കുമ്പോള്‍ മാത്രം വിറ്റാല്‍ മതിയെന്നും ഈഡിത്ത് ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തില്‍ തൊഴില്‍ രഹിതനായ ബാരി ഒടുവില്‍ 2.3 കോടി രൂപയ്ക്കാണ് ഈ വീട് വിറ്റത്.
വികസനം ഉണ്ടാവുന്നതിന് ഈഡിത്ത് എതിരായിരുന്നില്ലെന്നും ഈ വീടിനോടുള്ള ആത്മബന്ധമാണ് വീട് വിട്ടുകൊടുക്കാതിരിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും ഒരഭിമുഖത്തില്‍ ബാരി വ്യക്തമാക്കി. പ്രശസ്ത ഡിസ്‌നി സിനിമയായ 'അപ്'-ല്‍ ചിത്രീകരിച്ചിരിക്കുന്നത് ഇവരുടെ വീടും അതിന്റെ പശ്ചാത്തലവുമാണ്.
Content Highlights: US Woman Turned Down Rs 7 Crore Offer to Leave House, Forced Mall to Build Around


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..