യുക്രൈൻ സൈന്യം സൈനികഭ്യാസത്തിൽ |ഫോട്ടോ:AP
വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശ സാധ്യതകള്‍ നിലനില്‍ക്കുന്ന യുക്രൈനുനേരെ വന്‍ സൈബര്‍ ആക്രമണം. പ്രതിരോധ മന്ത്രാലയത്തിന്റേയും സൈന്യത്തിന്റേയും രണ്ട് സ്റ്റേറ്റ് ബാങ്കുകളുടേയും വെബ്സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉക്രൈന് അറിയിച്ചു. റഷ്യയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും യുക്രൈന് അധികൃതര്‍ ആരോപിച്ചു.
ഉക്രൈനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ഓസ്ചാഡ് ബാങ്ക് സ്റ്റേറ്റ് സേവിങ്സ് ബാങ്കിന്റേയും പ്രൈവറ്റ് 24 ന്റേയും വെബ്സൈറ്റുകളാണ് തകര്‍ന്നത്. ഉക്രൈന് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് തുറക്കുമ്പോള്‍ സാങ്കേതിക അറ്റക്കുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ കാണിക്കുന്നത്.
ഇതിനിടെ യുക്രൈന് ചുറ്റും റഷ്യ വളഞ്ഞിരിക്കുകയാണെന്നും ഇപ്പോഴും ആക്രമണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. യുക്രൈന് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഒരുവിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന.
'യുക്രൈനെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ അതിനോട് പ്രതികരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. യുക്രൈന് അതിര്‍ത്തിയില്‍ റഷ്യ നിലവില്‍ ഒന്നര ലക്ഷം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒരുവിഭാഗം സേനയെ പിന്‍വലിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ല. അവര്‍ പിന്‍വാങ്ങിയെങ്കില്‍ നല്ലത്. പക്ഷേ അക്കാര്യം ഇതുവരെ തങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഞങ്ങളുടെ നിരീക്ഷകര്‍ സൂചിപിക്കുന്നത് പ്രകാരം അവിടെ ഇപ്പോഴും കടുത്ത ഭീഷണി നിലനില്‍ക്കുകയാണ്' - ബൈഡന് പറഞ്ഞു.
റഷ്യന്‍ പൗരന്മാര് തങ്ങളുടെ ശത്രുവല്ല, യുക്രൈനെതിരെ രക്തരൂക്ഷിതവും വിനാശകരവുമായ യുദ്ധം അവര്‍ ആഗ്രഹിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബൈഡന് കൂട്ടിച്ചേത്തു.
റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് അമേരിക്ക ശ്രമിക്കുന്നില്ല. എന്നാല്‍ യുക്രൈനിലെ അമേരിക്കക്കാരെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ തങ്ങള്‍ ശക്തമായി പ്രതികരിക്കും. അമേരിക്കയും നാറ്റോ സഖ്യകക്ഷികളും എന്തിനും തയ്യാറാണ്. റഷ്യ അധിനിവേശം നടത്തിയാല്‍ കടുത്ത സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്നും ബൈഡന് മുന്നറിയിപ്പ് നല്കി.
Content Highlights : Ukraine confirms Cyberattack On Defence Ministry, Banks by Russia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..