Photo: AFP
അങ്കാറ (തുർക്കി): തുർക്കിയേയും അയൽരാജ്യമായ സിറിയയേയും പിടിച്ചുലക്കിയ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. എണ്ണായിരത്തോളം പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്. കൂറ്റൻ കെട്ടിടങ്ങളും മാളുകളും കുത്തനെ നിലംപൊത്തിയതോടെ പതിനായിരക്കണക്കിന് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദുരിതബാധിതപ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
തുർക്കിയിൽ മാത്രം 5894 പേർ മരിച്ചു. 34,810- ഓളം പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നത്. സിറിയയില്‍ രണ്ടായിരത്തോളം പേരും മരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്ന് നാല് വിമാനങ്ങളേയാണ് തുർക്കിയിലേക്ക് അയച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ കിറ്റുകളടക്കമുള്ളവയാണ് ഇന്ത്യയിൽ നിന്ന് അയച്ചത്. സംഘം തുർക്കിയിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ ട്വീറ്റ് ചെയ്തു.
ഒട്ടേറെ രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളും രക്ഷാ-ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഭൂകമ്പബാധിത മേഖലകളിൽ അവയെത്തിക്കാൻ കഴിയാത്തവിധം പ്രതികൂലമാണ് കാലാവസ്ഥ. പ്രധാന റോഡുകൾ മഞ്ഞുമൂടിക്കിടക്കുകയാണ്. കനത്ത മഞ്ഞുകാറ്റും വീശുന്നുണ്ട്. മൂന്ന് പ്രധാന വിമാനത്താവളങ്ങളും പ്രവർത്തിക്കാനാവാത്ത സ്ഥിതിയാണ്.
വടക്കൻ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സർക്കാരും വിമതരും തമ്മിൽ നടക്കുന്ന ആഭ്യന്തരയുദ്ധം അടിയന്തര സഹായമെത്തിക്കുന്നതിനെയും ബാധിക്കുന്നുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ അതിർത്തി തുറക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ സിറിയൻ പ്രതിനിധി ബാസം സബാഗ് പറഞ്ഞു.
തുർക്കിയിൽ ഭൂകമ്പമുണ്ടായ 10 പ്രവിശ്യകളിലും പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Content Highlights: Turkey, Syria Earthquake Live Updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..