1. കെമാൽ 2. ഉർദുഗാൻ | AFP
ഇസ്താംബൂള്‍: 'ഗാന്ധി' രക്ഷിക്കുമോ തുര്‍ക്കിയിലെ പ്രതിപക്ഷത്തെ...? രണ്ട് ദശാബ്ദമായി തുര്‍ക്കി അടക്കിഭരിക്കുന്ന രജപ് തയ്യിപ് ഉര്‍ദുഗാനെ വീഴ്ത്താന്‍ ഇത്തവണ പ്രതിപക്ഷം കണ്ടെത്തിയിരിക്കുന്നത് തുര്‍ക്കി ഗാന്ധിയെന്ന് വിളിപ്പേരുള്ള കെമാൽ കുച്ദറോഗുവിനെയാണ്. 'ഗാന്ധി കെമാല്‍' എന്നും 'തുര്‍ക്കിയുടെ ഗാന്ധി'യെന്നും അദ്ദേഹം അറിയപ്പെടുന്നു.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുമായുള്ള രൂപസാദൃശ്യംകൊണ്ടാണ് അദ്ദേഹത്തിന് ഈ വിശേഷണങ്ങള്‍ ലഭിച്ചത്. രണ്ടു പതിറ്റാണ്ടു കാലത്തെ ഉര്‍ദുഗാന്റെ ഏകാധിപത്യ ഭരണത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ സംഖ്യത്തിന് ഇത്തവണ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും അടുത്തിടെയുണ്ടായ ഭൂചലനത്തിന്റെയും പശ്ചാത്തലത്തില്‍ ഉര്‍ദുഗാന്റെ നില മുന്‍ തിരഞ്ഞെടുപ്പുകളിലെ സാഹചര്യത്തെ അപേക്ഷിച്ച് പരുങ്ങലിലാണ്. എന്നാല്‍, കെമാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാണപ്പെടുന്ന വന്‍ജനക്കൂട്ടം അദ്ദേഹത്തിന്റെ ജനപിന്തുണയുടെ തെളിവാണെന്നും വിലയിരുത്തപ്പെടുന്നു.
മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യമാണ് അദ്ദേഹത്തെ പൊതുസ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിട്ടുള്ളത്. മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന 74-കാരനായ അദ്ദേഹം ഉര്‍ദുഗാനെ അപേക്ഷിച്ച് മിതഭാഷിയും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയുള്ള നേതാവുമാണ്. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ അഭിപ്രായ സമന്വയത്തിലൂടെയും കൂടിയാലോചനകളിലൂടെയുമാവും തുര്‍ക്കിയുടെ ഭരണം മുന്നോട്ടു കൊണ്ടുപോകുകയെന്നാണ് പ്രചാരണ വേദികളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറപ്പു നല്‍കുന്നത്.
ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് രൂപീകരിച്ച പാര്‍ട്ടിയാണ് സി.എച്ച്.പി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണത്. 1990-കളില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. എന്നാല്‍, കെമാൽ കുച്ദറോഗുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസമാര്‍ജിച്ച അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കുന്നതിലും വിജയിച്ചു. വിമര്‍ശനങ്ങളോട് കടുത്ത അസഹിഷ്ണുത പുലര്‍ത്താറുള്ള ഉര്‍ദുഗാന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെമാലിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തില്‍ 45,000 പേരാണ് തുര്‍ക്കിയില്‍ മരണമടഞ്ഞത്. ഭൂകമ്പത്തിന് പിന്നാലെ ഉര്‍ദുഗാന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കെമാല്‍ കുച്ദറോഗു രംഗത്തെത്തിയിരുന്നു. വ്യാപക അഴിമതി കാരണം രാജ്യത്തെ കെട്ടിടങ്ങളുടെ നിലവാരം അതിദയനീയമാണെന്നും മരണസംഖ്യ ഇത്രയധികം ഉയരാന്‍ ഇടയാക്കിയത് അതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlights: Turkey election Kemal Kilicdaroglu Gandhi Kemal Kemal Kilicdaroglu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..