ഡൊണാൾഡ് ട്രംപ് | Photo : PTI
വാഷിങ്ടണ്‍: 2024 ല്‍ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷ പങ്കുവച്ച് ഡൊണാള്‍ഡ് ട്രംപ്. അട്ടിമറി നടന്നതായി ആരോപിച്ച് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് ഫലം സ്വാഗതം ചെയ്യുന്നുവെന്ന സൂചന പിന്നീട് ട്രംപ് നല്‍കിയിരുന്നു.
ഗംഭീരമായ നാല് വര്‍ഷമാണ് കടന്നുപോയതെന്നും നാല് കൊല്ലം കൂടി ജനങ്ങള്‍ക്ക് വേണ്ടി നേടാനുള്ള ശ്രമത്തിലാണെന്നും അത് സാധ്യമായില്ലെങ്കില്‍ നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്നും ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയ്ക്കിടെ ട്രംപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പരിപാടിയായിരുന്നെങ്കിലും ട്രംപിന്റെ പ്രസംഗം വളരെ വേഗം പ്രചാരം നേടി.
തിരഞ്ഞെടുപ്പിന് ശേഷം പൊതുപരിപാടികളില്‍ നിന്ന് അകന്നു നിന്ന ട്രംപ് തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് ട്വീറ്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറല്‍ ട്രംപിന്റെ അട്ടിമറി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. അട്ടിമറി നടന്നതായി തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബര്‍ പറഞ്ഞു. നീതിന്യായവകുപ്പും ആഭ്യന്തരസുരക്ഷാ വകുപ്പും ട്രംപിന്റെ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് തോല്‍ക്കുമെന്നുറപ്പായതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതിനെതിരെ നിയമപോരാട്ടത്തിനായി 17 കോടി ഡോളറോളം ട്രംപ് സമാഹരിച്ചതായി അദ്ദേഹവുമായി അടുത്ത കേന്ദ്രം വെളിപ്പെടുത്തി. പ്രസിഡന്റ് പദവി ഒഴിയാനുള്ള ട്രംപിന്റെ താത്പര്യമില്ലായ്മയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അദ്ദേഹം ശക്തമായ സാന്നിധ്യമായിരിക്കുമെന്നതിന്റെ തെളിവുമായാണ് ഈ പണമൊഴുക്ക് വ്യാഖ്യാനിക്കപ്പെടുന്നത്.
Content Highlights: Trump Openly Floats Idea Of 2024 White House Run Says Will See You In Four Years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..