സർക്കസ് ട്രെയിനറെ അക്രമിക്കുന്ന കടുവ (വീഡിയോയിൽ നിന്നുള്ള ദൃശ്യം)
പ്രദര്‍ശനത്തിനിടെ സര്‍ക്കസ് പരിശീലകനുനേരെ കടുവയുടെ ആക്രമണം. ഇറ്റലിയിലെ ലെസെ പ്രവിശ്യയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പ്രദര്‍ശനം നടക്കുന്നതിനിടെ അക്രമിച്ച കടുവ പരിശീലകനെ കഴുത്തില്‍ കടിച്ച് വലിച്ചഴക്കുന്നതിന്റെ ഭയനാകരമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സര്‍ക്കസ് ട്രെയിനര്‍ ഉയരത്തില്‍ നില്ക്കുന്ന മറ്റൊരു കടുവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് പിന്നിലുണ്ടായിരുന്ന കടുവ അക്രമിച്ചതെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. 31-കാരനായ ഐവാന്‍ ഓര്‍ഫി എന്ന ട്രെയിനര്‍ കടുവയുടെ ആക്രമണത്തില്‍ നിലവിളിക്കുന്നതും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കാലിലും കഴുത്തിലുമായിട്ടാണ് കടുവ പല്ലുകള്‍ ആഴ്ത്തിയിട്ടുള്ളത്. പ്രദര്‍ശനം കാണാനെത്തിയ ആളുകളുടെ നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം.
പരിശീലകന്റെ സഹായി കടുവയെ ഒരു മേശകൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് ഐവാന്‍ ഓര്‍ഫി കടുവയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലും കാലിലും കൈകളിലുമായി ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് ഓര്‍ഫി മോചിതനായിട്ടുണ്ടെന്നും ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ തന്നെയാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ക്കായി കടുവയെ മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
'മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍ പരിശീലകനായ ഇവാന്, ഷോയ്ക്കിടെ കടുവയുടെ ആക്രമണത്തിന് ഇരയായി, ഭാഗ്യവശാല്‍ പരിക്കുകള്‍ ഗുരുതരമല്ല, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയില്‍ ആശങ്കപ്പെടേണ്ടതില്ല', സര്‍ക്കസ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: Tiger Attacks Circus Trainer, Bites His Neck During Live Performance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..