ശ്രീലങ്കയുടെ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ സ്വകാര്യവസതിക്കു മുന്നിൽ സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നയാൾ| Photo: AP
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂവിനെതിരേ പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. കാന്‍ഡി മേഖലയില്‍നിന്നുള്ള വിദ്യാർഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. ഊര്‍ജപ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. പെരാദെനിയ സര്‍വകലാശാലയ്ക്കു പുറത്തായിരുന്നു വാരന്ത്യ കര്‍ഫ്യൂവിനെതിരേയുള്ള കുട്ടികളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
തലസ്ഥാനമായ കൊളംബോയില്‍ പ്രതിപക്ഷ നേതാക്കള്‍ ധര്‍ണ നടത്തുകയും ചെയ്തു. നൂറിലധികം ആളുകള്‍ ഈ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ മാര്‍ച്ച്, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വീടിന് സമീപത്തുവെച്ച് പോലീസിന്റെയും പട്ടാളത്തിന്റെയും വന്‍സംഘം തടഞ്ഞു.
പ്രസിഡന്റ് ഗോതബായ രാജപക്‌സെയ്‌ക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി, ശനിയാഴ്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ് ആപ്പ്, യു ട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വിലക്കിയ നടപടി താല്‍ക്കാലികമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ ആറുമണി വരെ തുടരും. നിരവധി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടത്താന്‍ നേരത്തേ പ്രതിഷേധക്കാര്‍ തീരുമാനിച്ചിരുന്നു. ഇതു തടയുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കര്‍ഫ്യൂ പ്രഖ്യാപനം. അതേസമയം കര്‍ഫ്യൂ ലംഘിച്ചതിന് ഇതുവരെ 664 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: sri lankan students defied curfew
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..