ശ്രീലങ്കയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photo: Ishara S. KODIKARA / AFP
കൊളംബോ: പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയില്‍ വ്യാഴാഴ്ച ഡീസല്‍ വിതരണം നിലച്ചു. നിരാശരായ ഡ്രൈവര്‍മാര്‍ പമ്പുകള്‍ക്കുമുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു മടങ്ങി. രാജ്യത്ത് ഡീസല്‍ വാഹനങ്ങളാണ് അധികം. ബുധനാഴ്ചയും വ്യാഴാഴ്ചയും ഡീസലിനായി വരിനില്‍ക്കേണ്ടെന്നും തീരാന്‍ ഇടയുണ്ടെന്നും സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (സിപെറ്റ്കോ) മുന്നറിയിപ്പു നല്‍കിയിരുന്നു. ഡോളറില്‍ പണം നല്‍കാനില്ലാത്തതിനാല്‍ ഡീസലുമായി എത്തിയ കപ്പല്‍ ചരക്കിറക്കാതെ തുറമുഖത്തു കിടക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു.
ഡീസല്‍ കിട്ടിയില്ലെങ്കില്‍ വെള്ളിയാഴ്ചയ്ക്കുശേഷം ബസ് ഓടിക്കാനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍ അറിയിച്ചു. ബസ്സുടമകളുടെ യൂണിയനുകളിലൊന്ന് അടുത്തയാഴ്ച പണിമുടക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസലില്ലായ്മയും വ്യാഴാഴ്ച തുടങ്ങിയ 13 മണിക്കൂര്‍ പവര്‍കട്ടും ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കൊളംബോ സ്റ്റോക്ക് എക്‌സ്ചേഞ്ച് ഇടപാടുകള്‍ രണ്ടുമണിക്കൂറില്‍ താഴെയാക്കി. അത്യാവശ്യമില്ലാത്ത ജീവനക്കാര്‍ എത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പല ഓഫീസുകളും നിര്‍ദേശിച്ചു.
ഈ ദുരിതങ്ങള്‍ക്കിടെ പാചകവാതകവിലയും കൂടാനിടയുണ്ടെന്നാണ് വാര്‍ത്തകള്‍. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലകൂട്ടാന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്കയിലെ ഏറ്റവും വലിയ പാചകവാതക കമ്പനിയായ ലിട്രോ ഗ്യാസിന്റെ ചെയര്‍മാന്‍ തെഷാര ജയസിങ്കെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശനാണ്യക്ഷാമം കഴിഞ്ഞകൊല്ലവും ഇക്കൊല്ലവുമുണ്ടാക്കിയ നഷ്ടം പരിഹരിക്കാന്‍ 900 കോടി ശ്രീലങ്കന്‍ രൂപ കമ്പനിക്കു ചെലവിടേണ്ടിവന്നെന്ന് അദ്ദേഹം പറഞ്ഞു.
ഓരോതവണ ചരക്കുകൊണ്ടുവരുമ്പോഴും സിലിന്‍ഡര്‍ ഒന്നിന് 1500 രൂപവീതം കമ്പനിക്ക് നഷ്ടമുണ്ടാകുന്നെന്നും പിടിച്ചുനില്‍ക്കാന്‍ വിലവര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡീസല്‍, വൈദ്യുതി ക്ഷാമത്തില്‍ വ്യാഴാഴ്ച രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നതായി പ്രാദേശികചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ.ഒ.സി. 6000 ടണ്‍ ഡീസല്‍ നല്‍കും
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ശ്രീലങ്കയ്ക്ക് 6000 ടണ്‍ ഡീസല്‍ നല്‍കും. താപവൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണിത്. അതോടെ പവര്‍കട്ട് സമയം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഐ.ഒ.സി.യുടെ ശ്രീലങ്കന്‍ ഉപകമ്പനിയായ ലങ്ക ഐ.ഒ.സി.യില്‍നിന്ന് ഡീസല്‍ വാങ്ങാന്‍ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനോട് (സി.ഇ.ബി.) സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സി.ഇ.ബി.യുടെ ആവശ്യപ്രകാരമാണ് ഐ.ഒ.സി. ഡീസല്‍ നല്‍കുന്നത്. ജാഫ്‌നയിലേക്ക് ലേഖിക കയറിയ ബസില്‍ കരിഞ്ചന്തയില്‍ ലിറ്ററിന് 275 രൂപ നല്‍കി ബാരലില്‍നിന്ന് നേരിട്ട് ഡീസല്‍ നിറയ്ക്കുന്നു.
Content Highlights: Sri Lanka runs out of diesel, faces longest-ever blackout
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..