പ്രതീകാത്മകചിത്രം | Photo : AFP
തായ്പെയ്: ജൂഡോ കോച്ച് തുടര്‍ച്ചയായി 27 തവണ നിലത്തെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി അബോധാവസ്ഥയിലായിരുന്ന ഏഴ് വയസ്സുകാരന് മരിച്ചതായി കുട്ടിയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. ജൂഡോ ക്ലാസ്സിനിടെയായിരുന്നു കോച്ചിന്റെ പീഡനം.
ഏപ്രില്‍ 21 നാണ് തായ്ചൂങിലെ ഫെങ് യുവാന്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് 70 ദിവസത്തിലേറെയായി കോമയില്‍ തുടര്‍ന്ന കുട്ടിയ്ക്ക് ശ്വസനപ്രശ്നങ്ങളും ഉണ്ടായിരുന്നു. ആന്തരാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് മകന് നല്‍കിയിരുന്ന ജീവന്‍രക്ഷാസംവിധാനം നീക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച കുഞ്ഞിന് നല്കി വന്ന ജീവന്‍രക്ഷാസംവിധാനം പിന്‍വലിച്ചു.
ഹുവാങ് എന്ന കുടുംബനാമം മാത്രമാണ് കുട്ടിയെ കുറിച്ച് മാധ്യമങ്ങള്‍ക്ക് ലഭ്യമായ വിവരം. കുട്ടിയുടെ ദുരന്തത്തിന് ഉത്തരവാദിയായ കോച്ചിനെ കഴിഞ്ഞ മാസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ക്ലാസ്സിലെത്തുന്ന കുട്ടികളെ ഇയാള്‍ ശാരീരികമായി പീഡിപ്പിക്കുകയും കുട്ടികളെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
ജൂഡോയിലെ അടിസ്ഥാനനീക്കങ്ങളെ കുറിച്ച് ധാരണയില്ലാതിരുന്ന ഹുവാങ്ങിനെ സംഭവദിവസം മറ്റു കുട്ടികള്‍ക്കൊപ്പം പരിശീലനം നടത്താന്‍ കോച്ച് നിര്‍ദേശം നല്കി. കോച്ച് ഒരു മണ്ടനാണെന്ന കുട്ടിയുടെ പരിഹാസം കേള്‍ക്കാനിടയായതിനെ തുടര്‍ന്ന് കോച്ച് കുട്ടിയെ എറിഞ്ഞു കൊണ്ട് ചില പരിശീലനങ്ങള്‍ പഠിപ്പിക്കാനാരംഭിച്ചു. തലവേദനിക്കുന്നതായി കുട്ടി പറഞ്ഞതോടെ കുട്ടിയെ തുടരെത്തുടരെ അയാള്‍ നിലത്തെറിഞ്ഞതായാണ് റിപ്പോര്‍ട്ട്. കുട്ടി ബോധരഹിതനാകുന്നത് വരെ അയാള്‍ പീഡനം തുടര്‍ന്നു.
എറിയരുതെന്ന് ഹുവാങ് അപേക്ഷിച്ചെങ്കിലും കോച്ച് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. 27 തവണ കുട്ടിയെ നിലത്തെറിഞ്ഞതായി ഹുവാങ് കുടുംബം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ തല തുടരെ നിലത്തിടിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയുടെ അമ്മാവന് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നെങ്കിലും കോച്ചിനെ തടയാന്‍ സാധിച്ചില്ല.
Content Highlights: Seven Year Old Boy Thrown 27 Times In Judo Class Dies, Taiwan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..