റഷ്യൻ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നു. പിന്നീട് ഗർഭസ്ഥ ശിശുവും അമ്മയും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു | ഫോട്ടോ: AP
മരിയുപോള്‍: മാര്‍ച്ച് 9-ന് യുക്രൈനിലെ മരിയുപോളില്‍ ഒരു പ്രസവ വാര്‍ഡില്‍ റഷ്യ ബോംബാക്രമണം നടത്തി. ശക്തമായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ ഗര്‍ഭിണിയായ അമ്മയും ഗര്‍ഭസ്ഥശിശുവും കൊല്ലപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ചിത്രങ്ങളും വീഡിയോയും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപി പുറത്തുവിട്ടിരുന്നു. അരെയും നടുക്കുന്നതായിരുന്നു ആ ദൃശ്യങ്ങള്‍. നിറവയറോടെ പാതി ജീവനുമായി രക്ഷാപ്രവര്‍ത്തകര്‍ സ്‌ട്രെക്ചറില്‍ യുവതിയെ കൊണ്ടുപോകുന്നതാണ് നമുക്ക് ദൃശ്യങ്ങളില്‍ കാണാനാകുക.
ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ക്കൊടുവില്‍ അമ്മയും ഗര്‍ഭസ്ഥ ശിശുവും മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതേ ആക്രമണത്തില്‍ മറ്റൊരു ഗര്‍ഭിണിയായ യുവതിക്കും സാരമായ പരിക്കേറ്റിരുന്നു. ഇവരുടെ കാലിലെ വിരലുകള്‍ നഷ്ടമായി. അടിയന്തരമായി സിസേറിയന്‍ നടത്തി കുട്ടിയെ പുറത്തെടുക്കാനായതിനാല്‍ കുഞ്ഞിന്റെയും അമ്മയുടെയും ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായി.
ഇത്തരത്തില്‍ നിരവധി ഗര്‍ഭിണികളായ സ്ത്രീകളാണ് യുക്രൈനില്‍ യാതനകള്‍ അനുഭവിക്കുന്നത്. സൈറണിന്റെ മുഴങ്ങുമ്പോള്‍ വളരെ ശാന്തമായി, വയറില്‍ കൈകള്‍ വെച്ച്, സ്ത്രീകള്‍ മെല്ലെ മെല്ലെ ആശുപത്രികളുടെ പടികളിറങ്ങി ബങ്കറുകളിലേക്ക് പോകുന്നത് ഇപ്പോള്‍ യുക്രൈനിലെ മെറ്റേണിറ്റി ആശുപത്രികളിലെ സ്ഥിരം കാഴ്ചയാണ്.
പെട്ടെന്ന് സൈറണുകള്‍ മുഴങ്ങുകയും ഷെല്ലാക്രമണം ആരംഭിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും ഗര്‍ഭിണികളെ ബങ്കറുകളിലേക്ക് മാറ്റാന്‍ ജീവനക്കാര്‍ക്ക് സാധിക്കാറില്ല. പെട്ടെന്ന് നടന്നു നീങ്ങാനുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും ഇവരെ അപകടത്തിനിരയാക്കുന്നത്. ബങ്കറിനുള്ളില്‍ പ്രസവിക്കുന്ന സ്ത്രീകളും ചുരുക്കമല്ല. അത്തരം സാഹചര്യങ്ങളില്‍ കൃത്യമായ വൈദ്യസഹായം നല്‍കാനാകാത്തതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാണ്.
ഫെബ്രുവരി 24-ന് ശേഷം മരിയുപോളിലെയും മൈക്കോളൈവിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച പകുതിയോളം സ്ത്രീകള്‍ക്ക് ബങ്കറില്‍ പ്രസവിക്കേണ്ടിവന്നുവെന്നാണ് കണക്ക്.
മൈക്കോളൈവിലെ കാന്‍സര്‍ വാര്‍ഡ് ഉള്‍പ്പെടെ നിരവധി യുക്രൈനിയന്‍ ആശുപത്രികള്‍ ഇതിനകം റഷ്യന്‍ സേനയുടെ ആക്രമണത്തിന് ഇരയായി. നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും റഷ്യ നിരന്തരമായി ഇത്തരം ആക്രമണങ്ങള്‍ തുടരുകയാണ്.
Content Highlights: russias attacks on maternity wards at ukraine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..