യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നുള്ള ദൃശ്യം | AFP
ന്യൂയോര്‍ക്ക്: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രൈനിലുണ്ടായ പ്രതിസന്ധി ലോകത്ത് അഞ്ചിലൊരാളെ പട്ടിണിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. 107 കോടിയോളം പേര്‍ പട്ടിണിയിലാവുമെന്നാണ് അദ്ദേഹം പറഞ്ഞത്.
യുദ്ധം യുക്രൈനെ മാത്രമല്ല, അതിര്‍ത്തികള്‍ക്കപ്പുറമുള്ള വികസ്വരരാജ്യങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ധാന്യക്കയറ്റുമതിയെയും വിതരണശൃംഖലകളെയും യുദ്ധം തകര്‍ക്കും. വിലക്കയറ്റം രൂക്ഷമാകും. ധനികരെ വീണ്ടും ധനികരും പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ചെക്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുട്ടെറസ് പറഞ്ഞു.
യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക ഭക്ഷ്യപദ്ധതി, ലോക വ്യാപാരസംഘടന എന്നിവ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

യുക്രൈനില്‍ മിസൈല്‍വര്‍ഷം; സാധാരണക്കാരെ ഒഴിപ്പിക്കാനായില്ല
കീവ്: മരിയൊപോളിലുള്‍പ്പെടെ യുദ്ധം ശക്തമായ നഗരങ്ങളില്‍നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതില്‍ റഷ്യയും യുക്രൈനും തുടര്‍ച്ചയായ രണ്ടാം ദിവസവും ധാരണയിലെത്തിയില്ല. കഴിഞ്ഞ ദിവസം യുക്രൈന്റെ ആയുധപ്പുരകളില്‍ ഉള്‍പ്പെടെ 315 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. കിഴക്കന്‍ നഗരമായ ക്രെമിന്ന റഷ്യ പിടിച്ചെടുത്തതായി ലുഗാന്‍സ്‌ക് മേഖല ഗവര്‍ണര്‍ പറഞ്ഞു.
ലിവീവില്‍ ഏഴു മരണം
യുക്രൈന്റെ പടിഞ്ഞാറന്‍ നഗരമായ ലിവീവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്ന് മേയര്‍ അന്‍ഡ്രി സഡോവി പറഞ്ഞു. പ്രദേശമാകെ കറുത്ത പുകമൂടി. ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇനിയും വ്യോമാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഹാര്‍കിവ്, കീവ്, ഖേര്‍സണ്‍ തുടങ്ങിയ പട്ടണങ്ങള്‍ തകര്‍ന്നതോടെ ഇവിടങ്ങളില്‍നിന്നുള്ള ഒട്ടേറെപ്പേരാണ് ലിവീവില്‍ അഭയംപ്രാപിച്ചത്.
വിലപേശല്‍
യുക്രൈനുവേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ കീഴടങ്ങിയതായി റഷ്യ. ഇവര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് മോചനത്തിനായി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്ന വീഡിയോ റഷ്യ പുറത്തുവിട്ടു. യുക്രൈന്‍ ബിസിനസുകാരനും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ സുഹൃത്തുമായ വിക്ടോര്‍ മെദ്വേദ്ചുക് അടുത്തിടെ യുക്രൈനില്‍ അറസ്റ്റിലായിരുന്നു. ഇയാളെ റഷ്യക്ക് വിട്ടുകൊടുത്തുകൊണ്ട് തങ്ങളെ മോചിപ്പിക്കണമെന്നാണ് വീഡിയോയില്‍ ബ്രിട്ടീഷ് പൗരന്മാരെന്ന് അവകാശപ്പെടുന്നവരുടെ ആവശ്യം.
Content Highlights: Russia Ukraine war food crisis United Nations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..