എന്നുതീരും റഷ്യയുടെ 'നാറ്റോ ഫോബിയ'; യുക്രൈനെ വെച്ചുള്ള വിലപേശൽ ക്ലെെമാക്സിലേക്കോ?


യുക്രെെനിയൻ സെെനികർ | ചിത്രം: AFP

യുദ്ധസന്നാഹങ്ങളുമായി യുക്രൈനെ വളഞ്ഞിരിക്കുകയാണ് റഷ്യ. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വരും ആഴ്ചകളിൽ യുക്രൈനെ ആക്രമിക്കാൻ കഴിയുംവിധം റഷ്യ ഒരുങ്ങിയെന്നും സ്ഥിതി​ഗതികൾ അതീവ ​​ഗുരുതരമാണെന്നുമാണ് അമേരിക്ക പറയുന്നത്. എന്നാൽ ഒരു ആക്രമണത്തിന് തങ്ങൾ ഇല്ലെന്ന നിലപാടിൽ തന്നെയാണ് റഷ്യ ഇപ്പോഴും.

അതിർത്തിയിൽ സെെനികരെ അണിനിരത്തി യുദ്ധത്തിന് പൂർണസജ്ജരായിരുന്നു റഷ്യ. എന്നാൽ ചൊവ്വാഴ്ചയോടെ തങ്ങൾ കുറച്ചു സെെനികരെ യുക്രെെൻ അതിർത്തിയിൽ നിന്നും പിൻവലിക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രെെനുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ നിന്ന് അഭ്യാസം നടത്തുന്ന ചില സൈനികരെ പിൻവലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

യുക്രൈന്റെ വടക്കും കിഴക്കും തെക്കും തെക്കുപടിഞ്ഞാറും അതിർത്തികളിൽ 100,000-ല്‍ അധികം റഷ്യൻ സൈനികരാണ് വിന്യസിക്കപ്പെട്ടത്. യുദ്ധത്തിനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സന്നാഹങ്ങളെല്ലാം? റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനോടുള്ള പാശ്ചാത്യരാജ്യങ്ങളുടെ ചോദ്യമിതാണ്. പുതിൻ അതിനു വ്യക്തമായ ഉത്തരം നൽകുന്നില്ല. അതോടെ അമേരിക്കയും സഖ്യകക്ഷികളും യുക്രൈന്റെ സംരക്ഷണത്തിനിറങ്ങി. സംഘർഷം കനത്തു. എന്നാൽ പാശ്ചാത്യരാജ്യങ്ങളാണ് ആക്രമണോത്സുകത കാട്ടുന്നതെന്നാണ് റഷ്യയുടെ നിലപാട്.

Russian Defence
അതിർത്തിയില്‍ നിന്ന് ബോസുകളിലേക്ക് തിരികെ കൊണ്ടുപോകുന്ന റഷ്യന്‍ ടാങ്കുകള്‍ | ചിത്രം: AP

വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ തുടരുമെന്നും ചില യൂണിറ്റുകൾ തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും എത്ര സെെനികരെ പിൻവലിക്കാൻ പോകുന്നുവെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് നിലവിലെ സാഹചര്യത്തിൽ സമ്മർദ്ദം കുറയ്ക്കുമെങ്കിലും യുദ്ധഭീതി പൂർണമായും അകറ്റുമെന്ന് കരുതാനാവില്ല. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റഷ്യയും യുക്രെെനും

നൂറ്റാണ്ടുകളായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യുക്രൈൻ. എന്നിരുന്നാലും, 1991-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടതോടെ രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ചു. അധികം വൈകാതെ യുക്രൈൻ റഷ്യയുമായി അകലം പാലിക്കാൻ തുടങ്ങി. മാത്രമല്ല, പടിഞ്ഞാറുമായി അടുത്ത ബന്ധംസ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു.

എന്നാൽ 2010ൽ റഷ്യ അനുകൂലിയായ വിക്ടർ യാനുകോവിച്ച് പ്രസിഡന്റ് ആയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യുക്രൈനെ യൂറോപ്യൻ യൂണിയനുമായി അടുപ്പിക്കുന്ന വാണിജ്യ ഉടമ്പടി അവസാനഘട്ടത്തിൽ അദ്ദേഹം ഉപേക്ഷിച്ചു. പുതിന്റെ സമ്മർദംമൂലമാണിതെന്ന് അദ്ദേഹം തുറന്നുപറഞ്ഞതോടെ റഷ്യാവിരോധികളായ യുക്രൈൻകാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പിന്നീട് യുക്രൈൻ സാക്ഷ്യം വഹിച്ചത് ശക്തമായ പ്രതിഷേധങ്ങൾക്കാണ്. ആഭ്യന്തര യുദ്ധത്തിന്റെ പടിവാതിൽ വരെയെത്തിയ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അതിനൊടുവിൽ യാനുകോവിച്ച് പുറത്തായി.