കീവ്: ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്കോയ്ക്ക് സമീപത്തെ ക്രിമിയയിലെ സമുദ്രഭാഗത്താണ് സംഭവം. കപ്പലുകളിലെ ജീവനക്കാര്‍ക്ക് നേരെ റഷ്യ വെടിയുതിര്‍ത്തതായും ജീവനക്കാര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തി.
തങ്ങളുടെ സമുദ്ര അതിര്‍ത്തിയിലേക്ക് ഉക്രൈന് കപ്പലുകള്‍ പ്രവേശിച്ചതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് റഷ്യ ആരോപിച്ചു. റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയായിരുന്നെന്നും വെറിപിടിച്ചതായിരുന്നെന്നുമാണ് ഉക്രൈന് പ്രസിഡന്റ് പെട്രോ പോറോഷെന്‍കോ പറഞ്ഞത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലുമായി ഒരു അടിയന്തിര യോഗത്തിനായി റഷ്യ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഉക്രൈനിന്റെ രണ്ട് സായുധ കപ്പലുകളും ഒരു നൗകയുമാണ് റഷ്യ പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഇവയെ തടഞ്ഞതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
പാശ്ചാത്യ ശക്തികളുമായി ഉക്രൈനുള്ള ബന്ധങ്ങള്‍ റഷ്യയെ അസ്വസ്ഥരാക്കിയിരുന്നു. ഇത്തരം കടന്നുകയറ്റത്തിലൂടെ പാശ്ചാത്യ ശക്തികളുടെ ആജ്ഞകള്‍ നടപ്പാക്കുകയാണ് ഉക്രൈന് ചെയ്യുന്നതെന്നാണ് റഷ്യയുടെ ആരോപണം. യൂറോപ്യന്‍ യൂണിയന് ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടാനും ശ്രമിക്കുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം മേഖലയിൽ ഉടലെടുത്ത സംഘര്‍ഷാവസ്ഥയെ ആശങ്കയോടെയാണ് മറ്റു രാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
content highlights: Russia Seizes 3 Ukrainian Navy Ships After Gunfire in Black Sea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..