.jpg?$p=4fdceca&f=16x10&w=856&q=0.8)
പുതിൻ| ഫോട്ടോ എ.പി
മോസ്കോ: യുക്രൈനില്‍ രണ്ട് നഗരങ്ങളില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും ഒഴിപ്പിക്കാന്‍ തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ വ്യക്തമാക്കി. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍.
'ഇന്ന്, മാര്‍ച്ച് 5 ന് മോസ്കോ സമയം രാവിലെ 10 മണിക്ക്, റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മരിയുപോളില്‍ നിന്നും വോള്‍നോവഹയില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യുന്നു' റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായി റഷ്യയുടെ മേല്‍ ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നുമാണ് റഷ്യന്‍ പക്ഷത്തിന്റെ നിലപാട്.
ഇന്ത്യന്‍ സമയം ഏകദേശം 12.50 ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയും റഷ്യയോട് താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..