റഷ്യയുടെ ആയുധ പരീക്ഷണം | ചിത്രം: AFP
മോസ്‌കോ: യുക്രൈനു നേർക്കുള്ള റഷ്യയുടെ സൈനിക നീക്കം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മേല്‍നോട്ടത്തില്‍ റഷ്യന്‍ സേന അഭ്യാസങ്ങള്‍ നടത്തുകയും, സൈനികാഭ്യാസം വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല, ബലാറസില്‍ റഷ്യയുടെ 30,000 ട്രൂപ്പുകളെ തയ്യാറാക്കി നിർത്തിയിട്ടുള്ളതായി നാറ്റോ ഞായറാഴ്ച വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യയുടെ സൈനിക നീക്കത്തെക്കുറിച്ച് തുടർച്ചയായി മുന്നറിയിപ്പു നല്‍കുന്ന അമേരിക്ക, യുക്രൈനിന്റെ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ സൈന്യം കൂട്ടത്തോടെ എത്തിയതായും ആക്രമിക്കാന്‍ പൂര്‍ണസജ്ജരായിക്കഴിഞ്ഞതായും വ്യക്തമാക്കുന്നു. ഇക്കാര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയാണ്. യുദ്ധമൊഴിവാക്കാനുള്ള അവസാനവട്ട ശ്രമമെന്നാണ് മാക്രോണിന്റെ ഓഫീസ് ചര്‍ച്ചയെ വിശേഷിപ്പിച്ചത്.
എപ്പോള്‍ വേണമെങ്കിലും റഷ്യക്ക് യുക്രൈനിന്‍ ആക്രമണം നടത്താന്‍ കഴിയുമെന്നാണ് അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ഉന്നതതല യോഗം വിളിച്ചു. റഷ്യ ഈ പ്രദേശത്ത് സൈനിക പ്രവര്‍ത്തനങ്ങള്‍ കുറച്ചതിന് തെളിവുകളൊന്നുമില്ലെന്നും സ്ഥിതി 'ഗുരുതരമായി' തന്നെ തുടരുകയാണെന്നും ജി7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ആശങ്ക രേഖപ്പെടുത്തി.
അതിര്‍ത്തിക്കടുത്തുള്ള പുതിയ ഷെല്ലാക്രമണത്തെച്ചൊല്ലി യുക്രൈനും റഷ്യയും ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഫ്രാന്‍സും ജര്‍മ്മനിയും യുക്രൈനിലെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അത്യാവശ്യമില്ലെങ്കില്‍ മടങ്ങിവരാന്‍ ഇന്ത്യന്‍ എംബസിയും സ്വന്തം പൗരന്മാരോട് ഞായറാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ വ്യോമതാവളത്തില്‍ സജ്ജമായിരിക്കുന്ന പോര്‍വിമാനങ്ങളും റഷ്യന്‍ സൈന്യം നടത്തുന്ന മിസ്സൈല്‍ പരീക്ഷണങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആക്രമണം ഉണ്ടായേക്കുമെന്ന ഭീതി അതിര്‍ത്തിയില്‍ ശക്തമാണ്. റഷ്യന്‍ സേന അതിര്‍ത്തിയിലേക്ക് കുതിച്ചെത്താന്‍ തുടങ്ങിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
'പുടിന്‍ സംഘര്‍ഷത്തിന്റെ വക്കില്‍ നിന്ന് പിന്മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു', ലിത്വാനിയയില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഓസ്റ്റിന്‍ പറഞ്ഞു. യുക്രൈന്‍ അധിനിവേശം അനിവാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ സേനാ അഭ്യാസത്തിനിടെ റഷ്യ കടലില്‍ ഹൈപ്പര്‍സോണിക്, ക്രൂയിസ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചതായി ക്രെംലിന്‍ പറഞ്ഞു. ബെലാറഷ്യന്‍ നേതാവ് അലക്സാണ്ടര്‍ ലുകാഷെങ്കോയ്ക്കൊപ്പം പുടിന്‍ രഹസ്യ കേന്ദ്രത്തില്‍ ഇരുന്ന് അഭ്യാസങ്ങള്‍ നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വരുംദിവസങ്ങളില്‍ യുക്രൈന്‍ ആക്രമിക്കാനുള്ള തീരുമാനം പുടിന്‍ ഇതിനകം തന്നെ എടുത്തതായി തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ആണവ സേനാ അഭ്യാസങ്ങള്‍ ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ശനിയാഴ്ച പറഞ്ഞു.
നാറ്റോ സഖ്യത്തില്‍ ചേരുന്നതില്‍ നിന്ന് യുക്രൈനെ തടയാന്‍ നാറ്റോയോട് ആവശ്യപ്പെടുന്നതിനിടെ തന്നെ റഷ്യ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനും ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം, യുക്രൈനെ ആക്രമിക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ മുന്നറിയിപ്പുകള്‍ അപകടകരമാണെന്നും റഷ്യ പറഞ്ഞു. സൈന്യത്തെ പിന്‍വലിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും റഷ്യ അവകാശപ്പെട്ടു.
Content Highlights: Russia could attack Ukraine at any moment, Biden calls for high level meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..