സുമി സ്റ്റേറ്റ് സർവകലാശാലയ്ക്ക് അടുത്തുള്ള ബങ്കറിൽ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ (ഇടത്ത്). യുക്രൈനിലെ സാപ്പറീഷിയൻ യൂണിവേഴ്‌സിറ്റി ബങ്കറിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥികൾ (വലത്ത്)
സുമി: സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി. വഴിയില്‍ സ്‌ഫോടനങ്ങളുണ്ടെന്നും യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്. തുടര്‍നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുക', എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം. വിദ്യാർഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി നിർത്തിവെക്കേണ്ടിവന്നത്.
റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ റഷ്യ ആക്രമണം തുടരുകയാണെന്നാണ് സൂചന. അതിനാല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് എംബസിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
നേരത്തെ, മനുഷ്യത്വ ഇടനാഴി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുക്രൈനിന്‍ നിലപാടെടുത്തിരുന്നു. ഏകദേശം 700-ഓളം വിദ്യാര്‍ഥികളാണ് സുമിയില്‍ കുടുങ്ങിയിരിക്കുന്നത്. അതില്‍ മുന്നൂറോളം പേര്‍ മലയാളികളാണ്.
Content Highlights: rescue operations halted at sumy as ceasefire violations reported
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..