വ്‌ളാദിമിർ പുതിൻ, നരേന്ദ്ര മോദി | ഫോട്ടോ: AP
വാഷിങ്ടണ്‍: യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏതുതരത്തിലുള്ള ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബിയാണ് ഒരു ചോദ്യത്തിന് ഉത്തരമായി ഇക്കാര്യം പറഞ്ഞത്.
പുതിന്‍ യുദ്ധമവസാനിപ്പിക്കാനുള്ള സമയമായി എന്നാണ് എനിക്കു തോന്നുന്നത്. യുക്രൈനു നേരെയുള്ള അക്രമത്തിന് അവസാനം കുറിയ്ക്കാനുള്ള ഏതു ശ്രമത്തേയും യു.എസ് സ്വാഗതം ചെയ്യുന്നുവെന്നും കിര്‍ബി പറഞ്ഞു. യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനും അത് പുതിനെ ബോധ്യപ്പെടുത്താനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ട സമയം അതിക്രമിച്ചില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഈ യുദ്ധം ഇന്നു തന്നെ അവസാനിക്കേണ്ടതാണ്. യുക്രൈന്‍ ജനത നേരിടേണ്ടി വന്ന കൊടും ക്രൂരതകള്‍ക്ക് ഉത്തരവാദിയായ ഏകവ്യക്തി പുതിനാണ്. അത് ഏതു നിമിഷവും അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയും. പകരം ദുരിതമനുഭവിക്കുന്ന യുക്രൈനു നേരെ കൂടുതല്‍ മിസൈലുകള്‍ അയച്ച് യുക്രൈന്‍ ജനതയെ കൂടുതല്‍ ദ്രോഹിക്കാനുള്ള ശ്രമമാണ് പുതിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും കിര്‍ബി പറഞ്ഞു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മോസ്‌കോയില്‍ വെച്ച് പുതിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇപ്പോഴത്തെ പ്രതികരണം.
Content Highlights: narendra modi, vladimir putin, russia, ukraine, war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..