ഇമ്രാൻ ഖാൻ | Photo: AP
ഇസ്ലാമാബാദ്: പാകിസ്താനിൽ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിൽ അനിശ്ചിതത്വം. സഭ ബഹളത്തെ തുടർന്ന് നിർത്തിവെച്ചു. ഇമ്രാൻ ഖാൻ സഭയിൽ എത്തിയില്ല.
സഭയിൽ നാലാമത്തെ അജണ്ടയായിട്ടായിരുന്നു അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ്. എന്നാൽ ചർച്ച കൂടാതെ അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ച ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. ശേഷം ഇമ്രാൻ ഖാന് വേണ്ടി സംസാരിച്ചത് വിദേശകാര്യ മന്ത്രിയായ ഷാ മെഹ്മൂദ് ഖുറേഷിയായിരുന്നു.
'സുപ്രീം കോടതി വിധിയെ മാനിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടു വരാൻ പ്രതിപക്ഷത്തിന് പൂർണമായും അധികാരം ഉണ്ട്, അതിനെ മാനിക്കുന്നു. എന്നാൽ ഭരണപക്ഷം എന്ന രീതിയിൽ പ്രതിരോധിക്കുക എന്നത് എന്റെ കടമയാണ്' എന്നായിരുന്നു ഖുറേഷിയുടെ വാക്കുകൾ.
342 അംഗങ്ങളുള്ള പാക് ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടിയിരുന്നത്. നിലവിൽ പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ട്. ഇതിന് പുമറമെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന 30 ഓളം പിടിഐ വിമതർ കൂടി സഭയിൽ ഉണ്ട്. ഇമ്രാൻ ഖാൻ സഭയിൽ എത്തിയിട്ടില്ല. അതേസമയം വിദേശ ഗൂഢാലോചന എന്ന കാര്യത്തിൽ തന്നെ സ്പീക്കർ ഉറച്ചു നിൽക്കുകയാണ്.
നേരത്തെ ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പാക് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടിയും കോടതി റദ്ദാക്കിയതോടെയാണ് ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ദേശീയ സഭയില്‍ വോട്ടെടുപ്പ് നടത്താമെന്ന് വ്യക്തമാക്കിയത്. അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
സാമ്പത്തികപ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാന് സര്‍ക്കാരാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിനാണ് പാകിസ്താന് മുസ്ലിംലീഗ് (നവാസ്), പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളിലെ നൂറോളം എം.പി.മാര്‍ അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന് തെഹ്രീകെ ഇന്‍സാഫിലെ (പി.ടി.ഐ.) 24 ജനപ്രതിനിധികള്‍ കൂറുമാറിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെ ഏഴംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന് (എം.ക്യു.എം.-പി.), നാല് അംഗങ്ങളുള്ള ബലൂചിസ്താന്‍ അവാമി പാര്‍ട്ടി, ഓരോ അംഗംവീതമുള്ള പി.എം.എല്‍.ക്യു. ജമൂരി വതന്‍ പാര്‍ട്ടി എന്നിവ പിന്തുണ പിന്‍വലിച്ചു. ഇതോടെ ഇമ്രാന്റെ ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.
Content Highlights: Pakistan Crisis Updates - Imran Khan Absent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..