മരിച്ച നേപ്പാൾ സ്വദേശികൾ. photo: mathrubhumi news/screen grab
കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ടയിലെ ആനിക്കാട് നിന്നുപോയ അഞ്ചംഗ നേപ്പാള്‍ സംഘത്തിലെ മൂന്നുപേര്‍ക്കാണ് വിമാനദുരന്തത്തില്‍ ജീവന് നഷ്ടമായത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്.
45 വര്‍ഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ക്ക് എത്തിയവരായിരുന്നു ഇവര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചുപേരും മാത്യു ഫിലിപ്പിന്റെ വീട്ടിലെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷമുള്ള മടക്കയാത്രയിലാണ് സംഘത്തിലെ മൂന്നുപേര്‍ വിമാനാപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച ഒന്നിച്ചാണ് അഞ്ചുപേരും നേപ്പാളിലേക്ക് മടങ്ങിയത്. എന്നാല്‍ അപകടത്തിന് തൊട്ടുമുമ്പ് സംഘത്തിലെ ദീപക്ക് തമാങ്, സരണ്‍ എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അവര്‍ ഇരുവരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: nepal flight crash, three among the dead were nepalese who returned from pathanamthitta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..