ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് സാധാരണ റഫ്രിജേറ്ററർ താപനില മതിയാകുമെന്നും 30 ദിവസം വരെ റഫ്രിജേറ്ററുകളില്‍ സൂക്ഷിക്കാൻ സാധിക്കുമെന്നും കമ്പനി.
ഫൈസർ പോലുള്ള മറ്റ് ചില കമ്പനികളുടെ വാക്സിന് -70 ഡിഗ്രി താപനില ആവശ്യമാണെന്ന റിപ്പോർട്ട് ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് മൊഡേണയുടെ പ്രഖ്യാപനം വന്നത്. തങ്ങളുടെ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നും മൊഡേണ അവകാശപ്പെട്ടിരുന്നു. മൊഡേണ വാക്‌സിന്‍ കൊവിഡിനെതിരെയുള്ള ഫലപ്രദവും സുരക്ഷിതവുമായ ആദ്യ വാക്‌സിനാണെന്നാണ് വിലയിരുത്തല്‍
ആഴ്ചകള്‍ക്കുള്ളില്‍ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്‌സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനി. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.
മൊഡേണയുടെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് വൈദ്യശാസ്ത്രലോകം സ്വീകരിച്ചത്. മൊഡേണയില്‍ നിന്നുളള വാര്‍ത്ത വളരെയധികം ഉത്സാഹമുണര്‍ത്തുന്നതാണെന്നും അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ ലഭ്യമാകുമെന്ന ശുഭാപ്തി വിശ്വാസം ഉയര്‍ത്തുന്നതാണെന്നും ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ പീറ്റര്‍ ഓപണ്‍ഷാ പറഞ്ഞു.
Content Highlight: Moderna says Covid vaccine stable at refrigerator temperature for 30 days