ഡൊണാൾഡ് ട്രംപ് | Photo : AP
സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ട്രംപിനോടടുത്ത വൃത്തങ്ങളുടേയും അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അട്ടിമറി അഭ്യൂഹങ്ങളുടേയും ആരോപണങ്ങളുടേയും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ 73 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി പഠനറിപ്പോർട്ട്.
ഹാനികരമായ സാമൂഹിക ചർച്ചകൾ കുറയ്ക്കുന്നതിൽ ടെക് കമ്പനികളുടെ നിർണായക തീരുമാനം ഏറെ സഹായകമാണെന്ന് പഠനം നടത്തിയ സിഗ്നൽ ലാബ്സ് അടിവരയിട്ട് വ്യക്തമാക്കി.
ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ച് ഒരാഴ്ച പിന്നിടുമ്പോൾ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറികളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ 2.5 ദശലക്ഷത്തിൽ നിന്ന് 6,88,000 ആയി കുറഞ്ഞതായി സിഗ്നൽ കമ്പനി പറയുന്നു. തിരഞ്ഞെടുപ്പ് ദിനമായ നവംബർ മൂന്നിന് മുമ്പ് തന്നെ ട്രംപും കൂട്ടാളികളും തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ തെറ്റിദ്ധാരണാജനകമായ സംഗതികൾ സാമൂഹികമാധ്യമങ്ങളിലൂടെ വൻതോതിൽ പങ്കുവെച്ചിരുന്നു. ട്രംപിനേർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ട്വിറ്ററിലും മറ്റ് പ്ലാറ്റുഫോമുകളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ട്വിച്ച്, സ്പോട്ടിഫൈ, ഷോപ്പിഫൈ തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകൾ ട്രംപിനും കൂട്ടാളികൾക്കും വിലക്കേർപ്പെടുത്തിയതോടെ വ്യാജ വാർത്തകളുടെ പ്രചാരണത്തിലുണ്ടായ കുറവ് സൂചിപ്പിക്കുന്നത്, സാമൂഹിക മാധ്യമ ഇടപാടുകളിൽ ടെക് കമ്പനികൾക്ക് സമയോചിതമായ തീരുമാനമെടുത്ത് വ്യാജ വാർത്തകളും വസ്തുതകളും പ്രചരിക്കുന്നത് തടയാമെന്ന വസ്തുതയാണെന്ന് സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സിഗ്നൽ കമ്പനി അഭിപ്രായപ്പെട്ടു.
കാപ്പിറ്റോൾ കലാപത്തെ തുടർന്ന് ട്രംപിന്റെ അക്കൗണ്ടിനൊപ്പം 70,000 അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ ട്രംപ് ചെലുത്തിയിരുന്ന സ്വാധീനത്തിന്റെ വ്യാപ്തിയാണ് കാപ്പിറ്റോളിൽ അരങ്ങേറിയ അതിക്രമത്തിന് കാരണമായതെന്ന കാര്യം വ്യക്തമായതിനെ തുടർന്നാണ് കമ്പനികൾ നടപടിയ്ക്ക് മുതിർന്നത്. അതിക്രമവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഹാഷ് ടാഗുകളിലും 95 ശതമാനത്തോളം കുറവ് വന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ട്രംപിന്റെ ട്വീറ്റുകൾ വൻതോതിലാണ് റീട്വീറ്റ് ചെയ്യപ്പെട്ടിരുന്നത്. റീട്വീറ്റ് ചെയ്യപ്പെടുന്ന കാര്യത്തിൽ ട്രംപിന്റെ ട്വീറ്റുകളിൽ ഉൾപ്പെട്ടിരുന്ന വിഷയങ്ങൾ അപ്രസക്തമായിരുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലെ പോസ്റ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിഷയങ്ങൾ വൻതോതിൽ ആളുകളിലേക്കെത്തിക്കുന്നതിൽ ട്രംപിനുള്ള കഴിവ് അതുല്യമാണെന്ന് കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഇൻഫർമേഷൻ സയൻസ് പ്രൊഫസർ ലെയ്സിയ പലേൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
പൊതുജനങ്ങളോട് സംവദിക്കാൻ ട്രംപ് പുതിയൊരു പ്ലാറ്റ്ഫോം തിരയുകയാണെന്നാണ് ലഭ്യമായ സൂചന. പാർലർ,ഗാബ്, ടെലഗ്രാം എന്നിവയിലാണ് ട്രംപിന്റെ ശ്രദ്ധ. യാഥാസ്ഥിതികരാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതെന്ന കാര്യമാണ് ട്രംപിനെ ആകർഷിക്കുന്നത്.
ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് ഓഫ്ലൈനിലായിരിക്കുന്ന പാർലർ തങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ ഫോളോവേഴ്സിൽ ശക്തമായ സ്വാധീനം തുടരാൻ ട്രംപ് ഏത് പ്ലാറ്റ് ഫോമിലൂടെ തിരിച്ചെത്തുമെന്നാണ് ട്രംപിന്റെ എതിരാളികൾ ഉറ്റുനോക്കുന്നത്.
Content Highlights: Misinformation Dropped Dramatically After Trump Twitter Ban Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..