കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് വീണ്ടെടുത്ത മകളെ ആലിംഗനം ചെയ്യുന്ന പിതാവ്, തകർന്ന കെട്ടിടങ്ങൾ | ഫോട്ടോ: എ.എഫ്.പി., എ.പി.
അങ്കാറ (തുര്‍ക്കി): തുര്‍ക്കിയേയും അയല്‍രാജ്യമായ സിറിയയേയും പിടിച്ചുകുലുക്കിയ ഭുകമ്പത്തില്‍ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. 4000-ല്‍ അലധികം പേര്‍ മരിച്ചതായും 11000-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന. രക്ഷാപ്രവര്‍ത്തനത്തിന് യൂറോപ്യന്‍ യൂണിയന്‍ ദൗത്യസംഘത്തിനെ അയച്ചിട്ടുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതായാണ് വിവരം.
5.6 തീവ്രത രേഖപ്പെടുത്തി നാലാമതൊരു ഭൂചലനംകൂടെ ചൊവ്വാഴ്ച തുര്‍ക്കിയില്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിതീവ്രമായ മൂന്ന് ഭൂചലനത്തിന് പുറമെ അമ്പതോളം തുടര്‍ചലനങ്ങളാണ് തുര്‍ക്കിയെയും അയല്‍രാജ്യമായ സിറിയയേയും ദുരിതത്തിലാക്കിയത്. ആശുപത്രികളും ചരിത്രസ്മാരകങ്ങളുമടക്കം നൂറുകണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്.
തുര്‍ക്കിയിലെ ഹത്തായ് പ്രവിശ്യയിലുള്ള വിമാനത്താവളത്തിലെ ഏക റണ്‍വേയും ഭൂകമ്പക്കില്‍ പൂര്‍ണമായും തകര്‍ന്നു. 1939-ല്‍ 33000 പേരുടെ മരണത്തിനിടയാക്കിയ എര്‍സിങ്കര്‍ ഭൂകമ്പത്തിനുശേഷം തുര്‍ക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിതെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു. മരണസംഖ്യ 20,000 കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
അതിനിടെ, രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ ദുരന്തനിവാരണസംഘവും മെഡിക്കൽസംഘവും ഉടൻ തുർക്കിയിൽ എത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാസഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിക്കും സിറിയക്കും സഹായ വാഗ്ദാനവുമായി അന്താരാഷ്ട്ര സംഘടനകളും ലോകരാജ്യങ്ങളും. 45 രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു.
Content Highlights: Massive Earthquake In Turkey Splits Airport Runway Into Two
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..